പെൺകുട്ടിയുടെ മോർഫ് ചെയ്‌ത നഗ്നചിത്രം പ്രചരിപ്പിച്ച് പണംതട്ടാൻ ശ്രമം; പോലീസുകാരൻ അറസ്റ്റിൽ
കൊല്ലം: സാമൂഹിക മാധ്യമങ്ങളിലൂടെ പെൺകുട്ടിയുടെ വ്യാജ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുകയും പണവും സ്വർണവും തട്ടാൻ ശ്രമിക്കുകയും ചെയ്ത പോലീസുകാരൻ പിടിയിലായി. അടൂർ കെഐപി മൂന്നാം ബറ്റാലിയനിലെ സിപിഒയും ശൂരനാട് സ്വദേശിയുമായ അവിനാഷ് സുരേന്ദ്രനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയുടെ കുടുംബവുമായി നേരത്തെ പരിചയമുണ്ടായിരുന്ന പ്രതി, ആറ് വർഷം മുൻപ് പെൺകുട്ടി പ്രായപൂർത്തിയാകാത്ത സമയത്തെടുത്ത ചിത്രങ്ങൾ കുട്ടിയുടെ അമ്മയുടെ ഫോണിൽ നിന്നും കൈക്കലാക്കിയിരുന്നു. ഈ ചിത്രങ്ങൾ മോശമായ രീതിയിൽ മോർഫ് ചെയ്ത് വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പ്രചരിപ്പിച്ച ശേഷം കുട്ടിയുടെ അമ്മയുടെ വാട്സാപ്പിലേക്ക് അയച്ചുനൽകുകയായിരുന്നു.
ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് മറ്റാരോ ആണെന്നും ഇത് തടയാൻ പണവും സ്വർണവും നൽകണമെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. 15 പവൻ സ്വർണം നൽകിയില്ലെങ്കിൽ കൂടുതൽ ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തി. പരാതിയെത്തുടർന്ന് റൂറൽ എസ്പിയുടെ നിർദേശപ്രകാരം നടത്തിയ സൈബർ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്.
കൃത്യവിലോപത്തിന് ഇയാളെ സർവീസിൽ നിന്ന് പിരിച്ചുവിടാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് അറസ്റ്റ്. ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.