‘രക്ഷാപ്രവർത്തകർ’ക്കെതിരേ നടപടി; മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ഉൾപ്പെടെ അഞ്ചുപേർക്ക് സസ്പെൻഷൻ
തിരുവനന്തപുരം: ആലപ്പുഴയിൽ നവകേരള സദസ്സിനിടെ ഉണ്ടായ മർദനവുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ ഉൾപ്പെടെ അഞ്ചുപേരെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടി.
മുൻ മുഖ്യമന്ത്രിയുടെ ഗൺമാന്മാരായ അനിൽ കുമാർ, സന്ദീപ് കുമാർ എന്നിവരടക്കമുള്ളവർക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. ആലപ്പുഴയിൽ വെച്ച് മുൻ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് നേതാക്കളായ എംഎൽഎ എ.ഡി തോമസ്, അജയ് ജുവൽ കുര്യാക്കോസ് എന്നിവരെ ‘രക്ഷാപ്രവർത്തനം’ എന്ന പേരിൽ മർദിച്ചെന്നാണ് ഇവർക്കെതിരെയുള്ള കേസ്. സംഭവത്തിൽ എസ്ഐടി വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് ഇപ്പോൾ സസ്പെൻഷൻ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.