21/07/2026
[fontresizer_tawhidurrahmandear_widget]

കാപ്പ കേസ്: സത്യപ്രതിജ്ഞ ചെയ്തില്ലെങ്കിൽ സ്ഥാനം തെറിക്കും; ബിജെപി കൗൺസിലർ ജാമ്യം തേടി ഹൈക്കോടതിയിലേക്ക്

 കാപ്പ കേസ്: സത്യപ്രതിജ്ഞ ചെയ്തില്ലെങ്കിൽ സ്ഥാനം തെറിക്കും; ബിജെപി കൗൺസിലർ ജാമ്യം തേടി ഹൈക്കോടതിയിലേക്ക്

ആർ. സുഗതൻ

തിരുവനന്തപുരം: കാപ്പ കേസിൽ അകപ്പെടുകയും ഒപ്പം കൗൺസിലർ സ്ഥാനം നഷ്ടമാകുമെന്ന അയോഗ്യതാ ഭീഷണി നേരിടുകയും ചെയ്യുന്ന തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതൻ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുന്നു. കാപ്പ ഉപദേശക സമിതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ തീരുമാനം നീളുന്ന പശ്ചാത്തലത്തിലാണ് ഹൈക്കോടതിയിലൂടെ അടിയന്തരമായി പുറത്തിറങ്ങാനുള്ള നീക്കം. സത്യപ്രതിജ്ഞാ ലംഘനം നടത്തിയതിന് ഹൈക്കോടതി അയോഗ്യനാക്കിയ സുഗതന് ഈ മാസം 24-നകം പുറത്തിറങ്ങി വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ സാധിച്ചില്ലെങ്കിൽ കൗൺസിലർ സ്ഥാനം പൂർണ്ണമായി നഷ്ടമാകും. നിലവിൽ നഗരസഭയിൽ നേരിയ ഭൂരിപക്ഷമുള്ള ബിജെപിയുടെ ഭരണത്തെയും ഇത് കടുത്ത പ്രതിസന്ധിയിലാക്കും.

കാപ്പ ചുമത്തി റിമാൻഡിൽ കഴിയുന്ന സുഗതന്റെ ജാമ്യ ഹർജിയിൽ ആദ്യം തീരുമാനമെടുക്കേണ്ടത് കാപ്പ ഉപദേശക സമിതിയാണ്. ഇതനുസരിച്ച് രണ്ടാഴ്ച മുൻപ് സമർപ്പിച്ച ഹർജിയിൽ കഴിഞ്ഞമാസം 29-ന് ഉപദേശക സമിതി വാദം കേട്ടിരുന്നുവെങ്കിലും ഇതുവരെ ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല. മുൻ സർക്കാരിന്റെ കാലത്ത് രാഷ്ട്രീയ നിയമനം നേടിയവരാണ് കാപ്പ ഉപദേശക സമിതിയിലെ അംഗങ്ങൾ എന്നതിനാൽ, സമിതിയിൽ നിന്ന് സുഗതന് അനുകൂലമായ ഒരു തീരുമാനം ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് ബിജെപി നേതൃത്വത്തിന്റെ രാഷ്ട്രീയ വിലയിരുത്തൽ.

എന്നാൽ, ഉയർന്ന കോടതിയെ സമീപിച്ചാൽ അനുകൂല വിധി സമ്പാദിക്കാനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. തിരുവനന്തപുരം കോർപറേഷനിൽ സത്യപ്രതിജ്ഞാ ലംഘനം നടത്തിയ 20 കൗൺസിലർമാരെ അയോഗ്യരാക്കിയ ഹൈക്കോടതി, 4 ആഴ്ചയ്ക്കകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് കർശന നിർദേശം നൽകിയിരുന്നു. ഇതിൽ മറ്റ് 19 പേരും കൃത്യമായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ, ജയിലിലായ സുഗതന് മാത്രമാണ് അതിന് സാധിക്കാതെ പോയത്. അതുകൊണ്ട് തന്നെ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് പ്രകാരം സത്യപ്രതിജ്ഞ ചെയ്യാൻ പ്രത്യേക അവസരമൊരുക്കണമെന്ന ആവശ്യവുമായാകും സുഗതൻ ഹൈക്കോടതിയെ സമീപിക്കുക. കാപ്പ കേസിൽ പൂർണ്ണമായ ജാമ്യം ലഭിച്ചില്ലെങ്കിൽ പോലും, സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ഏതാനും ദിവസത്തെ പരോളെങ്കിലും കോടതി അനുവദിക്കുമെന്നാണ് പാർട്ടി നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.

Also read: