‘രാമന്, മീന്‍, വ്യാസൻ; കാവ്യയുടെ ഫോണ്‍ നമ്പറുകള്‍ ദിലീപ് സേവ് ചെയ്തത് പല പേരുകളിൽ’- പ്രോസിക്യൂഷന് വാദങ്ങള്‍ പുറത്ത്
കൊച്ചി: കേരളത്തെ ഞെട്ടിച്ച നടിയെ ആക്രമിച്ച കേസില്‍ അന്തിമ വിധി വരാന്‍ മൂന്ന് ദിവസം മാത്രം ശേഷിക്കെ വിചാരണ കോടതിയില്‍ നടന്ന പ്രോസിക്യൂഷന് വാദങ്ങളുടെ വിശദാംശങ്ങള്‍ പുറത്തുവന്നു. ഈ മാസം 8നാണ് കേസില്‍ വിധി പ്രഖ്യാപനം. കാവ്യ-ദിലീപ് ബന്ധമാണ് നടിക്കെതിരായ ആക്രമണത്തിന് പിന്നിലെ ക്വട്ടേഷന്‍ കാരണമെന്ന് പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചു.
കാവ്യയുടെ ഫോണ്‍ നമ്പറുകള്‍ ദിലീപ് തന്റെ ഫോണില്‍ ‘രാമന്’, ‘ആര്‍യുകെ അണ്ണന്’, ‘മീന്‍’, ‘വ്യാസന്’ എന്നിങ്ങനെ പല പേരുകളിലാണ് സേവ് ചെയ്തിരുന്നതെന്നും, ഇത് മഞ്ജു വാര്യരില്‍ നിന്ന് ബന്ധം മറച്ചുവെക്കാനായിരുന്നെന്നും പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി. ‘ദില്‍ ക’ എന്ന പേരില്‍ ഡ്രൈവര്‍ അപ്പുണ്ണിയുടെ ഫോണില്‍ സേവ് ചെയ്ത നമ്പറും ഉപയോഗിച്ചിരുന്നത് ദിലീപാണെന്നും പ്രോസിക്യൂഷന് പറയുന്നു.
കാവ്യയുമായുള്ള ബന്ധം നടി പുറത്തുപറഞ്ഞതാണ് ക്വട്ടേഷന്‍ കാരണമായതെന്ന പ്രോസിക്യൂഷന് വാദം ദിലീപ് നിഷേധിച്ചു. ക്വട്ടേഷന്‍ നല്‍കിയതിന് തെളിവില്ലെന്നും ഇത് പോലീസ് കെട്ടിച്ചമച്ച കഥയാണെന്നും അദ്ദേഹം വാദിച്ചു. നടിയുമായി വ്യക്തിവൈരാഗ്യമില്ലെന്നും. വിവാഹമോചനത്തിന് നടി കാരണമായിട്ടില്ലെന്നും ദിലീപ് കോടതിയെ അറിയിച്ചു.
2017 ഫെബ്രുവരി 17ന് രാത്രി കൊച്ചിയില്‍ ഓടുന്ന കാറില്‍വെച്ചാണ് നടി ആക്രമിക്കപ്പെട്ടത്. നടന് ദിലീപ് എട്ടാം പ്രതിയായ കേസില്‍ പള്‍സര്‍ സുനിയാണ് ഒന്നാം പ്രതി. വിചാരണയ്ക്കിടെ 28 സാക്ഷികള്‍ കൂറുമാറിയതും കേസില്‍ ശ്രദ്ധേയമായിരുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിയാണ് കേസില്‍ വിധി പറയുക.