ശബരിമല സ്വർണക്കൊള്ള: ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റി പുറത്തേയ്ക്ക്; കർശന ഉപാധികളോടെ ജാമ്യം അനുവദിച്ച് കോടതി
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് കർശന ഉപാധികളോടെ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം അനുവദിച്ചത്. കേസിലെ രണ്ട് പരാതികളിലും ജാമ്യം ലഭിച്ചതോടെ പോറ്റി ഉടൻ ജയിൽ മോചിതനാകും. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് നിയമപരമായ സ്വാഭാവിക ജാമ്യം പ്രതിക്ക് ലഭിച്ചത്.
രണ്ട് ലക്ഷം രൂപയുടെ രണ്ട് ആൾജാമ്യം, ചൊവ്വ, വെള്ളി ദിവസങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത്, കേരളത്തിന് പുറത്തുപോകരുത് തുടങ്ങിയ കർശന നിബന്ധനകളോടെയാണ് കട്ടിളപ്പാളി കേസിലെ ജാമ്യം. ദ്വാരപാലക ശിൽപത്തിലെ സ്വർണപ്പാളി കവർന്ന കേസിൽ പോറ്റിക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഇതോടെ ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യം ലഭിക്കുന്ന നാലാമത്തെ പ്രതിയായി ഉണ്ണികൃഷ്ണൻ പോറ്റി മാറി.
നേരത്തെ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർ മുരാരി ബാബു, മുൻ എക്‌സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാർ എന്നിവർക്ക് സ്വാഭാവിക ജാമ്യവും, മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർ എസ് ശ്രീകുമാറിന് തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി കോടതി ജാമ്യവും നൽകിയിരുന്നു. അതേസമയം, കേസിൽ പ്രതിയായ തന്ത്രി കണ്ഠര് രാജീവരുടെ റിമാൻഡ് കാലാവധി കോടതി ഈ മാസം 19 വരെ നീട്ടി.