അതിജീവിത പലതവണ പങ്കുവച്ച ആശങ്കകള്‍ ശരിയെന്നു തെളിയുന്നു; വിഷയം വഴിതിരിച്ചുവിടാന്‍ ദിലീപിന്റെ നീക്കം-ഉമ തോമസ്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് പൂർണമായ നീതി ലഭിച്ചില്ലെന്ന് ഉമ തോമസ് എംഎൽഎ. കേസ് വിധിക്ക് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ. വിധിയിൽ നിരാശയുണ്ടെന്നും എന്നാൽ ഉപാധികളില്ലാതെ താൻ അതിജീവിതയ്ക്കൊപ്പം തന്നെ നിൽക്കുമെന്നും ഉമ തോമസ് വ്യക്തമാക്കി. വിഷയം വഴിതിരിച്ചുവിടാനാണ് ദിലീപിന്‍റെ ശ്രമമെന്നും അവര്‍ ആരോപിച്ചു.
മഞ്ജു വാര്യർക്കും അന്വേഷണ ഉദ്യോഗസ്ഥർക്കും എതിരെ ദിലീപ് നടത്തിയ ആരോപണങ്ങളെ ഉമ തോമസ് തള്ളി. സ്വന്തം തെറ്റുകൾ മറച്ചുവെക്കാനും വിഷയം വഴിതിരിച്ചുവിടാനുമുള്ള ശ്രമമാണ് ദിലീപ് നടത്തുന്നതെന്ന് അവർ ആരോപിച്ചു. “ഇതൊക്കെ വിഷയം വഴിതിരിച്ചുവിടാനുള്ള നീക്കമാണ്. അപ്പീൽ നൽകാനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു,” ഉമ തോമസ് പറഞ്ഞു.
പി.ടി. തോമസ് ജീവിച്ചിരുന്നെങ്കിൽ ഈ വിധിയിൽ ഏറെ ദുഃഖിക്കുമായിരുന്നു. അദ്ദേഹം എന്നും അതിജീവിതയ്ക്ക് ഒപ്പമായിരുന്നു. വിചാരണ വേളയിൽ അതിജീവിത പലതവണ പങ്കുവെച്ച ആശങ്കകൾ ശരിയാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോഴത്തെ വിധിയെന്നും ഉമ തോമസ് കൂട്ടിച്ചേർത്തു.