ട്രെയിൻ വൈകി, പരീക്ഷ എഴുതാനായില്ല; വിദ്യാർഥിനിക്ക് റെയിൽവേ 9.1 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും
ലക്നൗ: ട്രെയിൻ വൈകിയത് മൂലം പരീക്ഷ എഴുതാൻ കഴിയാതെ പോയ വിദ്യാർത്ഥിനിക്ക് 9.1 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ റെയിൽവേയോട് ഉത്തരവ്. ഉത്തർപ്രദേശിലെ ബസ്തി ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റേതാണ് വിധി. ഏഴ് വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് സമൃദ്ധി എന്ന പെൺകുട്ടിക്ക് അനുകൂലമായ വിധി വരുന്നത്.
2018 മെയ് ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലഖ്നൗ സർവകലാശാലയുടെ ബിഎസ്സി ബയോടെക്നോളജി പ്രവേശന പരീക്ഷ എഴുതുന്നതിനായി ബസ്തിയിൽ നിന്നും ഗോരഖ്പൂർ-ലഖ്നൗ ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് എക്സ്പ്രസിലാണ് സമൃദ്ധി യാത്ര തിരിച്ചത്. രാവിലെ 11 മണിക്ക് ലഖ്നൗവിൽ എത്തേണ്ടിയിരുന്ന ട്രെയിൻ രണ്ടര മണിക്കൂറോളം വൈകിയാണ് സ്റ്റേഷനിലെത്തിയത്. കൃത്യസമയത്ത് പരീക്ഷാ കേന്ദ്രത്തിൽ എത്താൻ കഴിയാത്തതിനാൽ വിദ്യാർത്ഥിനിക്ക് പ്രവേശനം നിഷേധിക്കപ്പെടുകയായിരുന്നു.
റെയിൽവേയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച വിദ്യാർത്ഥിനിയുടെ അക്കാദമിക് സ്വപ്നങ്ങളെ തകർത്തുവെന്നും നേരിട്ട വൈകാരിക ക്ലേശങ്ങൾക്കും നഷ്ടപ്പെട്ട അവസരത്തിനും റെയിൽവേ ഉത്തരവാദിയാണെന്നും കമ്മീഷൻ നിരീക്ഷിച്ചു. 17ാം വയസ്സിൽ സമൃദ്ധി തുടങ്ങിയ ഈ നിയമപോരാട്ടം സമാനമായ പരാതികളുള്ള യാത്രക്കാർക്ക് വലിയൊരു ആശ്വാസമാണ്.