02/03/2026
[fontresizer_tawhidurrahmandear_widget]

‘നഷ്ടപ്പെട്ടത് 8 വർഷം കാത്തിരുന്ന് കിട്ടിയ കൺമണിയെ; മറ്റൊരു കുടുംബത്തെ കൂടെ കണ്ണീരിലാക്കാനില്ല’-കാർ ഡ്രൈവർക്ക് മാപ്പുനൽകി മലയാളി ദമ്പതികൾ

 ‘നഷ്ടപ്പെട്ടത് 8 വർഷം കാത്തിരുന്ന് കിട്ടിയ കൺമണിയെ; മറ്റൊരു കുടുംബത്തെ കൂടെ കണ്ണീരിലാക്കാനില്ല’-കാർ ഡ്രൈവർക്ക് മാപ്പുനൽകി മലയാളി ദമ്പതികൾ

അലന്‍ റൂമി

ദുബൈ: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ജീവിതത്തിലേക്ക് വന്ന കണ്മണിയുടെ വിയോഗം തളർത്തിയെങ്കിലും, ആ അപകടത്തിന് കാരണക്കാരനായ ഡ്രൈവറെ നിയമക്കുരുക്കിൽ നിന്ന് മോചിപ്പിച്ച് മാതൃകയാവുകയാണ് ഒരു മലയാളി കുടുംബം. യുഎഇയിലെ ഷാർജയിലുണ്ടായ വാഹനാപകടത്തിൽ 22 മാസം പ്രായമുള്ള മകൻ അലൻ റൂമി മരിച്ച സംഭവത്തിൽ, വാഹനമോടിച്ചിരുന്ന വ്യക്തിക്ക് മാപ്പുനൽകി മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി ഷറഫുദ്ദീനും ഭാര്യ സഫ്‌നയും നാട്ടിലേക്ക് മടങ്ങി.

ഷാർജയിൽ സന്ദർശക വീസയിൽ ഭർത്താവിനൊപ്പം കഴിയുകയായിരുന്നു സഫ്‌നയും മകനും. ഇക്കഴിഞ്ഞ ഫെബ്രുവരി 11-ന് ഫ്ലാറ്റിന് സമീപമുള്ള പാർക്കിങ് ഏരിയയിൽ വെച്ചാണ് അപകടമുണ്ടായത്. മാലിന്യം നിക്ഷേപിക്കാൻ പോകുന്നതിനിടെ സഫ്‌നയുടെ കൈയിൽ നിന്നും കുതറിയോടിയ അലൻ, പാർക്ക് ചെയ്തിരുന്ന വാഹനം എടുക്കുന്നതിനിടയിൽ അതിനടിയിൽപ്പെടുകയായിരുന്നു.

“ഡ്രൈവർക്ക് കുട്ടിയെ കാണാൻ സാധിക്കുമായിരുന്നില്ല. എല്ലാം നിമിഷങ്ങൾക്കുള്ളിൽ സംഭവിച്ചു. അദ്ദേഹത്തെ ക്രൂശിച്ചതുകൊണ്ട് ഞങ്ങളുടെ മകനെ തിരികെ കിട്ടില്ലല്ലോ,” എന്ന് പിതാവ് ഷറഫുദ്ദീൻ വിതുമ്പലോടെ പറയുന്നു.

അപകടം നടന്ന ഉടനെ ഡ്രൈവർ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ആന്തരിക രക്തസ്രാവം മൂലം ജീവൻ രക്ഷിക്കാനായില്ല. എട്ടു വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം ലഭിച്ച ഏക മകന്റെ രണ്ടാം പിറന്നാൾ ആഘോഷിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് ഈ ദുരന്തം വിരുന്നെത്തിയത്.

എങ്കിലും, മറ്റൊരു കുടുംബം കൂടി കണ്ണീരിലാകാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയ ദമ്പതികൾ ഡ്രൈവർക്കെതിരെ പരാതിയില്ലെന്ന് ഷാർജ പൊലീസിനെ രേഖാമൂലം അറിയിച്ചു. മൃതദേഹം ദുബയിൽ ഖബറടക്കിയ ശേഷം ഇവർ നാട്ടിലേക്ക് മടങ്ങി. കേസ് ഇപ്പോൾ ഷാർജ പബ്ലിക് പ്രോസിക്യൂഷന്റെ പരിഗണനയിലാണ്.

Also read: