‘സ്വർണം വാങ്ങരുതെന്ന മോദിയുടെ നിർദേശം വെറും ഉപദേശമല്ല, ഭരണപരാജയത്തിന്റെ തെളിവുകളാണ്; 12 വർഷം കൊണ്ട് രാജ്യത്തെ ഈ അവസ്ഥയിൽ എത്തിച്ചു’: രാഹുൽ ഗാന്ധി
ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവെച്ച നിർദേശങ്ങളെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇതൊന്നും വെറും ഉപദേശങ്ങൾ അല്ലെന്നും ഭരണ പരാജയത്തിന്റെ തെളിവുകളാണെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്തെ തൊഴിൽ മേഖലയിലെ യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് പ്രധാനമന്ത്രി ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
കഴിഞ്ഞ 12 വർഷത്തെ ഭരണം കൊണ്ട് എന്ത് വാങ്ങണം, എവിടെ പോകണം എന്ന് പോലും ജനങ്ങളോട് നിർദ്ദേശിക്കേണ്ടി വരുന്ന ഗതികേടിലേക്ക് രാജ്യം എത്തിയെന്ന് രാഹുൽ പരിഹസിച്ചു. സ്വർണ്ണം വാങ്ങരുത്, പെട്രോൾ ഉപയോഗം കുറയ്ക്കണം, വിദേശയാത്രകൾ ഒഴിവാക്കണം തുടങ്ങിയ വിട്ടുവീഴ്ചകൾ ജനങ്ങൾ ചെയ്യണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെടുന്നത് സ്വന്തം പരാജയം മറച്ചുവെക്കാനാണെന്നും, ഓരോ തവണയും ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി അത് ജനങ്ങളുടെ മേൽ കെട്ടിവെക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യം ഭരിക്കുക എന്നത് നിലവിലെ പ്രധാനമന്ത്രിക്ക് ഇനി സാധ്യമായ കാര്യമല്ലെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 70 ഡോളറിൽ നിന്ന് 126 ഡോളറായി ഉയർന്നിരിക്കുകയാണ്. ഇതിന്റെ ഫലമായി ഇന്ത്യയിൽ വരും ദിവസങ്ങളിൽ ഇന്ധനവിലയിൽ വലിയ വർധനയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. മെയ് 15നകം പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് നാല് മുതൽ അഞ്ചു രൂപ വരെയും, പാചകവാതക സിലിണ്ടറിന് 40 മുതൽ 50 രൂപ വരെയും വർധന ഉണ്ടായേക്കാം. നിലവിൽ എണ്ണക്കമ്പനികൾ പ്രതിമാസം 30,000 കോടി രൂപയുടെ നഷ്ടമാണ് നേരിടുന്നത്. പെട്രോളിന് ലിറ്ററിന് 24 രൂപയും ഡീസലിന് 30 രൂപയും സബ്‌സിഡി നൽകിയാണ് സർക്കാർ ഇപ്പോൾ വില പിടിച്ചുനിർത്തുന്നത്.
അയൽരാജ്യങ്ങളായ ശ്രീലങ്കയും ബംഗ്ലാദേശും ഇന്ധനക്ഷാമം മൂലം വലയുമ്പോഴും ഇന്ത്യയിൽ നിലവിൽ ക്ഷാമമില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. റഷ്യ, യുഎസ്, പടിഞ്ഞാറൻ ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി വൈവിധ്യവൽക്കരിച്ചും ആഭ്യന്തര എൽ.പി.ജി ഉൽപ്പാദനം പ്രതിദിനം 36,000 ടണ്ണിൽ നിന്ന് 54,000 ടണ്ണായി വർധിപ്പിച്ചുമാണ് ഇന്ത്യ ഈ പ്രതിസന്ധിയെ നേരിടുന്നത്. എങ്കിലും ആഗോള സാഹചര്യങ്ങൾ അതീവ ഗുരുതരമായതിനാൽ എണ്ണവിലയിൽ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.