അയോധ്യ സംഭാവനത്തട്ടിപ്പ്: ‘ഭക്തർ വഞ്ചിക്കപ്പെട്ടു, അടിയന്തര അന്വേഷണം വേണം’; പ്രധാനമന്ത്രിക്ക് കത്തയച്ച് രാഹുലും ഖാര്‍ഗെയും
ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തിലെ കാണിക്കപ്പണം മോഷ്ടിച്ച കേസില്‍ സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കഠിനാധ്വാനത്തിലൂടെയുള്ള പണം വിശ്വാസത്തോടെയും ഭക്തിയോടെയും സംഭാവന നല്‍കിയ ലക്ഷക്കണക്കിന് ഭക്തര്‍ ഈ ‘കാണിക്ക മോഷ്ടിക്കലിലൂടെ വഞ്ചിക്കപ്പെട്ടുവെന്ന് കോണ്‍ഗ്രസ് കത്തില്‍ വ്യക്തമാക്കി. ക്ഷേത്രത്തിന്റെ ഫണ്ട് കൈകാര്യം ചെയ്യുന്നതില്‍ പൂര്‍ണ്ണമായ സുതാര്യത വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ പ്രധാനമന്ത്രി പുലര്‍ത്തുന്ന മൗനം അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് കത്തില്‍ ഇരുവരും വ്യക്തമാക്കി.
കത്തിന്റെ പകര്‍പ്പ് ഖാര്‍ഗെ എക്‌സില്‍ കുറിച്ചു. ജൂണ്‍ ആദ്യ വാരമാണ് ക്ഷേത്രത്തിലേയ്ക്കുള്ള സംഭാവന മോഷ്ടിച്ച വിവാദം പുറത്തു വന്നത്. എട്ട് പേര്‍ അറസ്റ്റിലാവുകയും ക്ഷേത്ര ട്രസ്റ്റിന്റെ രണ്ട് മുതിര്‍ന്ന ഭാരവാഹികള്‍ രാജി വെയ്ക്കുകയും ചെയ്തു. ജൂണ്‍ 25-ന് ട്രസ്റ്റ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. സുപ്രീംകോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പ്രധാനമന്ത്രി മോദിയാണ് പാര്‍ലമെന്റില്‍ ട്രസ്റ്റ് രൂപീകരണം പ്രഖ്യാപിച്ചതെന്നും അതിലെ അംഗങ്ങളെ കേന്ദ്ര സര്‍ക്കാരാണ് നിയമിച്ചതെന്നും രാഹുല്‍ ഗാന്ധിയും ഖാര്‍ഗെയും പറഞ്ഞു. ട്രസ്റ്റിലെ അംഗങ്ങള്‍ക്ക് ആര്‍എസ്എസ്, വിഎച്ച്പി തുടങ്ങിയ സംഘടനകളുമായി ബന്ധമുള്ളതായി പരസ്യമായി അറിയാവുന്ന കാര്യമാണെന്നും.
ട്രസ്റ്റിന്റെ മുന്‍ ജനറല്‍ സെക്രട്ടറി പ്രധാനമന്ത്രിയുടെ അടുത്ത അനുയായിയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇത്തരമൊരു കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്തവും നഷ്ടപരിഹാരവും ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. പണം, സ്വര്‍ണം, വെള്ളി എന്നിവയുള്‍പ്പെടെയുള്ള എല്ലാ സംഭാവനകളും കൈകാര്യം ചെയ്തത് ഉള്‍പ്പെടെ ട്രസ്റ്റിന്റെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് അടിയന്തരമായി അന്വേഷിക്കണം. സ്ഥാനമോ സ്വാധീനമോ നോക്കാതെ, ഇതിന് ഉത്തരവാദികളായ എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. നിങ്ങളുടെ സര്‍ക്കാരിന്റെയും ട്രസ്റ്റിന്റെയും വിശ്വാസ്യത നിങ്ങള്‍ എത്രത്തോളം സുതാര്യമായും വേഗത്തിലും നടപടിയെടുക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഇന്ത്യയിലെ ജനങ്ങള്‍ ഇത് കാണുന്നുണ്ട്, ജയ് ഹിന്ദ്!’ കത്തില്‍ കൂട്ടിച്ചേര്‍ത്തു.