31/03/2026
[fontresizer_tawhidurrahmandear_widget]

‘ഇന്ത്യ ഇപ്പോൾ നക്സൽ വിമുക്തമാണ്’; ലോക്സഭയിൽ പ്രഖ്യാപനവുമായി അമിത് ഷാ

 ‘ഇന്ത്യ ഇപ്പോൾ നക്സൽ വിമുക്തമാണ്’; ലോക്സഭയിൽ പ്രഖ്യാപനവുമായി അമിത് ഷാ

ന്യൂഡൽഹി: ഭാരതം നക്സൽ അക്രമങ്ങളിൽ നിന്ന് പൂർണമായും മുക്തമായതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തെ നക്സലിസം ഇപ്പോൾ വംശനാശത്തിന്റെ വക്കിലാണെന്നും ലോക്സഭയിൽ നടന്ന ചർച്ചയ്ക്കുള്ള മറുപടിയിൽ അദ്ദേഹം വ്യക്തമാക്കി. മാവോയിസ്റ്റ് ഭീഷണി അവസാനിപ്പിക്കുന്നതിന് സർക്കാർ നിശ്ചയിച്ച സമയപരിധിയായ മാർച്ച് 31-ന് മുന്നോടിയായാണ് ഈ പ്രഖ്യാപനം.

മാവോയിസ്റ്റ് സ്വാധീനമുണ്ടായിരുന്ന ഛത്തീസ്ഗഡിലെ ബസ്തർ വികസനത്തിന്റെ പാതയിലാണെന്ന് ഷാ പറഞ്ഞു. മേഖലയിലെ എല്ലാ ഗ്രാമങ്ങളിലും സ്കൂളുകളും റേഷൻ കടകളും സ്ഥാപിച്ചു. താലൂക്ക്-പഞ്ചായത്ത് തലങ്ങളിൽ ആരോഗ്യകേന്ദ്രങ്ങൾ സജ്ജമാക്കി. ആധാർ കാർഡ്, സൗജന്യ റേഷൻ എന്നിവ ഉറപ്പാക്കിയതോടെ ചുവപ്പ് ഭീകരതയുടെ നിഴൽ നീങ്ങി ജനജീവിതം സാധാരണ നിലയിലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അക്രമം ഉപേക്ഷിക്കാൻ തയ്യാറാകുന്നവർക്ക് പുനരധിവാസം ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. “ആയുധങ്ങൾ കീഴടങ്ങുന്നവരുമായി സർക്കാർ സംഭാഷണത്തിന് തയ്യാറാണ്. എന്നാൽ അക്രമം തുടരുന്നവർക്ക് ഉറച്ച മറുപടി നൽകും” – അദ്ദേഹം മുന്നറിയിപ്പ് നൽകി.

രാജ്യത്ത് മാവോയിസം വ്യാപിച്ചതിന് കോൺഗ്രസിന്റെ 60 വർഷത്തെ ഭരണത്തെ അമിത് ഷാ രൂക്ഷമായി വിമർശിച്ചു. ആദിവാസി സമൂഹത്തിന് വികസനം നിഷേധിച്ചത് കോൺഗ്രസിന്റെ പരാജയമാണ്. 20,000 യുവാക്കളുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായ ഈ വെല്ലുവിളിയെ മുൻ സർക്കാർ ഗൗരവമായി കണ്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. ഔപചാരിക നടപടികൾ പൂർത്തിയാകുന്നതോടെ രാജ്യം നക്സൽ വിമുക്തമായി എന്ന് ഔദ്യോഗികമായി അറിയിക്കുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

Also read: