യുഎസിൽ നിന്നുള്ള സ്വർണശേഖരം പൂർണമായും പിൻവലിച്ച് ഫ്രാൻസ്; പാരീസിന് 15 ബില്യൺ ഡോളർ ലാഭം
പാരീസ്: അമേരിക്കയിലെ ന്യൂയോർക്കിൽ സൂക്ഷിച്ചിരുന്ന തങ്ങളുടെ അവസാന സ്വർണശേഖരവും പിൻവലിച്ച് ഫ്രാൻസ്. ബാങ്ക് ഓഫ് ഫ്രാൻസ് കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഈ നീക്കത്തിലൂടെ ഏകദേശം 15 ബില്യൺ ഡോളറിന്റെ വലിയ സാമ്പത്തിക നേട്ടമാണ് ഫ്രഞ്ച് സെൻട്രൽ ബാങ്കിന് ലഭിച്ചത്.
ന്യൂയോർക്ക് ഫെഡറൽ റിസർവ് ബാങ്കിൽ സൂക്ഷിച്ചിരുന്ന 129 ടൺ സ്വർണമാണ് പാരീസിലെ സ്വന്തം നിലവറകളിലേക്ക് മാറ്റിയത്. ഇത് ഫ്രാൻസിന്റെ ആകെ സ്വർണശേഖരത്തിന്റെ 5 ശതമാനത്തോളമാണ്. 1920-കൾ മുതൽ യുഎസിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് ഇപ്പോൾ പൂർണമായും പിൻവലിച്ചിരിക്കുന്നത്.
നേരിട്ട് സ്വർണക്കട്ടികൾ കപ്പൽ മാർഗ്ഗം എത്തിക്കുന്നതിന് പകരം, ന്യൂയോർക്കിലുണ്ടായിരുന്ന പഴയ സ്വർണക്കട്ടികൾ വിൽക്കുകയും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്ന പുതിയ ബാറുകൾ യൂറോപ്പിൽ നിന്ന് വാങ്ങുകയുമാണ് ബാങ്ക് ചെയ്തത്. സ്വർണവിലയിലുണ്ടായ വർധനവ് ഈ ഇടപാടിലൂടെ വൻ ലാഭം നേടാൻ ഫ്രാൻസിനെ സഹായിച്ചു. 2024-ൽ 7.7 ബില്യൺ യൂറോയുടെ അറ്റനഷ്ടം നേരിട്ട ബാങ്ക്, ഈ നീക്കത്തിലൂടെ 2025 സാമ്പത്തിക വർഷത്തിൽ 8.1 ബില്യൺ യൂറോ ലാഭത്തിലേക്ക് തിരിച്ചെത്തി.
സ്വർണശേഖരം സ്വന്തം രാജ്യത്തേക്ക് മാറ്റിയത് രാഷ്ട്രീയ പ്രേരിതമല്ലെന്നും ആധുനികവൽക്കരണത്തിന്റെ ഭാഗമാണെന്നും ബിഡിഎഫ് ഗവർണർ ഫ്രാങ്കോയിസ് വില്ലെറോയ് ഡി ഗാൽഹൗ വ്യക്തമാക്കി. “നിലവാരമില്ലാത്ത പഴയ സ്വർണക്കട്ടികൾക്ക് പകരം ആധുനിക അന്താരാഷ്ട്ര നിലവാരമുള്ളവ സ്ഥാപിക്കുക എന്നതായിരുന്നു ലക്ഷ്യം,” അദ്ദേഹം പറഞ്ഞു.
ഇതോടെ ഫ്രാൻസിന്റെ ആകെ 2,437 ടൺ സ്വർണശേഖരവും ഇപ്പോൾ പാരീസിലെ ലാ സൗട്ടറൈൻ ഭൂഗർഭ നിലവറയിൽ സുരക്ഷിതമാണ്. ശേഷിക്കുന്ന 134 ടൺ സ്വർണം കൂടി 2028-ഓടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനാണ് ബാങ്കിന്റെ തീരുമാനം.