ഡൽഹി ചെങ്കോട്ട സ്ഫോടനം: ‘ഭീകരാക്രമണമടക്കം എല്ലാ സാധ്യതകളും പരിശോധിക്കുന്നു എൻഐഎയും എൻഎസ്ജിയും വിശദമായ അന്വേഷണം ആരംഭിച്ചു’ – എൽഎൻജെപി ആശുപത്രിയിൽ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി അമിത് ഷാ
ന്യൂഡൽഹി: തലസ്ഥാന നഗരിയെ നടുക്കിയ കാർ സ്ഫോടനത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംഭവത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് അമിത് ഷാ പരിക്കേറ്റവരെ പ്രവേശിപ്പിച്ച ലോകനായക് ജയപ്രകാശ് നാരായൺ (എൽഎൻജെപി) ആശുപത്രിയിൽ നേരിട്ടെത്തി. ഉടൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ച് വിവരങ്ങൾ കൈമാറി. ഭീകരാക്രമണ സാധ്യതയുൾപ്പെടെ അന്വേഷണത്തിൻ്റെ എല്ലാ കോണുകളും വിശദമായി പരിശോധിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി അമിത് ഷാ പറഞ്ഞു.
ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശപ്രകാരം അന്വേഷണം ഊർജ്ജിതമാക്കി. സ്ഫോടനത്തിൻ്റെ കാരണം കണ്ടെത്താനായി നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയും(എൻ.ഐ.എ)നാഷണൽ സെക്യൂരിറ്റി ഗാർഡും (എൻ.എസ്.ജി) ഉം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
സ്ഫോടനം നടന്ന വാഹനത്തിൽ ഐ.ഇ.ഡി ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാൻ പോലീസ് വിശദമായ സ്കാനിംഗ് നടത്തുകയാണ്.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് വിശദമായി പരിശോധിക്കാൻ അന്വേഷണ സംഘം നടപടി തുടങ്ങി. കാർ ഇവിടെയെത്തിയത് എങ്ങനെ, കാറിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചത് ആരാണ് തുടങ്ങിയ വിവരങ്ങൾ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷ.
ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവത്തെത്തുടർന്ന് നഗരത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കി.
സ്ഫോടനത്തെത്തുടർന്ന് ഡൽഹിയിലും ഉത്തർപ്രദേശിലും അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.