‘ഫലസ്തീന്റെ ഭാവി തീരുമാനിക്കേണ്ടത് ഫലസ്തീനികള്‍ മാത്രം’; ട്രംപിന്റെ ‘സമാധാന സമിതി’യിലേക്കുള്ള ക്ഷണം തള്ളി സ്‌പെയിന്‍
ഡൊണാള്‍ഡ് ട്രംപ്, പെഡ്രോ സാഞ്ചെസ്
മാഡ്രിഡ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രൂപീകരിച്ച പുതിയ അന്താരാഷ്ട്ര ‘സമാധാന സമിതി’യില്‍(ബോര്‍ഡ് ഓഫ് പീസ്) ചേരാനുള്ള ക്ഷണം നിരസിച്ച് സ്‌പെയിന്‍. ട്രംപിന്റെ മരുമകനും മുന്‍ ഉപദേഷ്ടാവുമായ ജാരെദ് കുഷ്നര്‍ നേതൃത്വം നല്‍കുന്ന സമിതിയില്‍ അംഗമാകാന്‍ താല്‍പ്പര്യമില്ലെന്ന് സ്‌പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് വ്യക്തമാക്കി. സമിതി അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഫലസ്തീന്‍ അതോറിറ്റിയെ ഉള്‍പ്പെടുത്തിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സാഞ്ചസ് ട്രംപിന്റെ ക്ഷണം തള്ളിയത്. അതേസമയം, സമിതിയില്‍ ചേരുന്നതില്‍ തീരുമാനമെടുക്കാതെ വൈകിപ്പിച്ച കാനഡയ്ക്കുള്ള ക്ഷണം ട്രംപ് പിന്‍വലിക്കുകയും ചെയ്തു.
‘ഗസ്സയുടെയും ഫലസ്തീന്റെയും ഭാവി തീരുമാനിക്കേണ്ടത് ഫലസ്തീനികള്‍ തന്നെയാണ്. ഇസ്രയേലും ഫലസ്തീനും തമ്മിലുള്ള സമാധാനപരമായ സഹവര്‍ത്തിത്വം ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചയിലൂടെ ദ്വിരാഷ്ട്ര പരിഹാരത്തിന് വഴിതുറക്കുന്നതാകണം,’ സാഞ്ചസ് പറഞ്ഞു. ട്രംപിന്റെ ക്ഷണം സ്‌പെയിന്‍ വിലമതിക്കുന്നുണ്ടെങ്കിലും, അന്താരാഷ്ട്ര നിയമങ്ങളെയും ഐക്യരാഷ്ട്രസഭയെയും അടിസ്ഥാനമാക്കിയുള്ള തങ്ങളുടെ വിദേശനയവുമായി യോജിച്ച് പോകാത്തതിനാലാണ് സമിതിയില്‍ ചേരാത്തതെന്ന് അദ്ദേഹം വ്യക്തമാക്കി. യൂറോപ്യന്‍ പങ്കാളികള്‍ക്കൊപ്പം സമാധാന ശ്രമങ്ങള്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫലസ്തീന്‍ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ച സ്‌പെയിന്‍, ഇസ്രയേലിന്റെ ഏകപക്ഷീയമായ നീക്കങ്ങളെ പിന്തുണയ്ക്കുന്ന ഒരു വേദിയില്‍ ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ല. കേവലം സാമ്പത്തിക ലാഭങ്ങള്‍ക്കും നയതന്ത്ര ബന്ധങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്ന ‘അബ്രഹാം എക്കോര്‍ഡ്‌സ്’ മാതൃകയിലുള്ളതാണ് ഈ പുതിയ സമിതിയെന്നും വിമര്‍ശനമുണ്ട്.
സ്‌പെയിനിന്റെ തിരസ്‌കരണത്തിന് പുറമെ, അയല്‍രാജ്യമായ കാനഡയുമായുള്ള തര്‍ക്കവും ട്രംപിന്റെ നീക്കത്തിന് തിരിച്ചടിയായി. കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി സമിതിയില്‍ ചേരുന്ന കാര്യത്തില്‍ കൃത്യമായ മറുപടി നല്‍കാതെ വച്ചുതാമസിപ്പിച്ചതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. ട്രൂഡോയുടെ നിലപാടില്‍ അതൃപ്തി പ്രകടിപ്പിച്ച ട്രംപ്, കാനഡയ്ക്കുള്ള ക്ഷണം റദ്ദാക്കിയതായി പ്രഖ്യാപിച്ചു.
ഇസ്രയേലും അറബ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണനിലയിലാക്കുക എന്നതാണ് ജാരെദ് കുഷ്നറുടെ നേതൃത്വത്തിലുള്ള പുതിയ സമാധാന സമിതിയുടെ ലക്ഷ്യമെന്നാണു വിമര്‍ശനമുയരുന്നത്. ജാരെദ് കുഷ്നര്‍, മുന്‍ യുകെ പ്രധാനമന്ത്രി ടോണി ബ്ലെയര്‍, യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ എന്നിവരാണ് സമിതിയുടെ സ്ഥാപക ബോര്‍ഡിലുള്ളത്. സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ഈജിപ്ത്, ജോര്‍ദാന്‍, തുര്‍ക്കി, ഇസ്രയേല്‍ എന്നീ രാജ്യങ്ങള്‍ സമിതിയില്‍ ചേരാന്‍ സമ്മതിച്ചിട്ടുണ്ട്.
എന്നാല്‍, ഐക്യരാഷ്ട്രസഭയെ അപ്രസക്തമാക്കാനുള്ള നീക്കമായാണ് ഈ സമിതിയെ വിമര്‍ശകര്‍ കാണുന്നത്. ഗസ്സയുടെ ഭരണത്തിന് ഒരു 15 അംഗ ടെക്‌നോക്രാറ്റിക് കമ്മിറ്റിയെ നിയമിക്കാന്‍ സമിതി ലക്ഷ്യമിടുന്നുണ്ടെങ്കിലും, പ്രധാന ബോര്‍ഡില്‍ ഒരു ഫലസ്തീന്‍ പ്രതിനിധി പോലുമില്ല എന്നതാണ് വിചിത്രം. ദാവോസില്‍ വെച്ച് കുഷ്നര്‍ ഗസ്സയ്ക്കായി ആറ് ഘട്ടങ്ങളുള്ള ഒരു ‘ഫ്രീ-മാര്‍ക്കറ്റ്’ വികസന പദ്ധതി അവതരിപ്പിച്ചിരുന്നു. എന്നാല്‍ സമിതിയുടെ ചാര്‍ട്ടറില്‍ ഗസ്സയെക്കുറിച്ച് പരാമര്‍ശമില്ലാത്തതും വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.