04/03/2026
[fontresizer_tawhidurrahmandear_widget]

യുട്യൂബിൽ മോദിയെയും പിന്നിലാക്കി ധ്രുവ് റാഠി; 31.4 മില്യൻ സബ്‌സ്‌ക്രൈബർമാർ

 യുട്യൂബിൽ മോദിയെയും പിന്നിലാക്കി ധ്രുവ് റാഠി; 31.4 മില്യൻ സബ്‌സ്‌ക്രൈബർമാർ

ന്യൂഡല്‍ഹി/ബെര്‍ലിന്‍: ഇന്ത്യയുടെ ഡിജിറ്റൽ രാഷ്ട്രീയ ഭൂപടത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ച പ്രമുഖ യൂട്യൂബർ ധ്രുവ് റാഠി വരിക്കാരുടെ എണ്ണത്തിലും വൻ കുതിപ്പുണ്ടാക്കിയിരിക്കുകയാണ്. ഇപ്പോഴിതാ സാക്ഷാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്നെ റാഠി മറികടന്നിരിക്കുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, റാഠിയുടെ പ്രധാന ചാനലിലെ സബ്സ്‌ക്രൈബർമാരുടെ എണ്ണം 31.4 മില്യൻ കടന്നു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക ചാനൽ 30 ദശലക്ഷം എന്ന നാഴികക്കല്ല് പിന്നിട്ടതിന് തൊട്ടുപിന്നാലെയാണ്, റാഠി മോദിയെയും പിന്നിലാക്കി കുതിപ്പ് തുടരുന്നത്.

ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള സ്വതന്ത്ര ഡിജിറ്റൽ ശബ്ദങ്ങളിലൊന്നായി ധ്രുവ് റാഠി മാറിയത് അവിശ്വസനീയമായ വേഗത്തിലാണ്. 31 വയസ്സുകാരനായ ഈ ബെർലിൻ ഇന്ത്യക്കാരൻ, ഏകദേശം പത്ത് വർഷം മുമ്പ് ട്രാവൽ വ്‌ലോഗുകളിലൂടെയും ഫോട്ടോഗ്രാഫിയിലൂടെയുമാണ് തന്റെ യാത്ര തുടങ്ങിയത്. എന്നാൽ, പിന്നീട് സാമൂഹിക, പരിസ്ഥിതി, രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ചുള്ള എക്‌സ്‌പ്ലെയിനർ വീഡിയോകളിലേക്ക് മാറിയതോടെയാണ് അദ്ദേഹത്തിന്റെ തലവര മാറിയത്.

സങ്കീർണമായ സർക്കാർ നയങ്ങളെയും മാധ്യമ വാർത്തകളെയും ലളിതമായ ഭാഷയിൽ അപഗ്രഥിക്കുന്ന ശൈലിയാണ് റാഠിയെ ജനപ്രിയനാക്കിയത്. വിവരങ്ങൾ വസ്തുനിഷ്ഠമായി അവതരിപ്പിക്കുന്നതിലൂടെയും ഡാറ്റ ഉപയോഗിച്ചുള്ള വാദങ്ങളിലൂടെയും അദ്ദേഹം യുവാക്കൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തി. 2023-ൽ ടൈം മാഗസിന്റെ ‘നെക്സ്റ്റ് ജനറേഷൻ ലീഡേഴ്സ്’ പട്ടികയിൽ ഇടംപിടിച്ച റാഠി, ഇന്ന് ഭരണകൂടത്തിന്റെ നയങ്ങളെ ശക്തമായി വിമർശിക്കുന്ന പ്രമുഖ സ്വതന്ത്ര മാധ്യമപ്രവർത്തകനായി മാറിയിരിക്കുന്നു.

റീച്ചിലും വളര്‍ച്ചയിലും കുതിപ്പ്
സബ്സ്‌ക്രൈബർമാരുടെ എണ്ണത്തിൽ നേരിയ വ്യത്യാസം മാത്രമേയുള്ളൂവെങ്കിലും, വീഡിയോകളുടെ ജനപ്രീതിയിലും കാഴ്ചക്കാരുടെ എണ്ണത്തിലും റാഠി വളരെ മുന്നിലാണ്. പ്രധാനമന്ത്രിയുടെ ചാനൽ പ്രധാനമായും ഔദ്യോഗിക പ്രസംഗങ്ങളുടെയും സർക്കാർ പരിപാടികളുടെയും ഒരു ശേഖരമായി പ്രവർത്തിക്കുമ്പോൾ, റാഠിയുടേത് ഉയർന്ന തോതിലുള്ള ആശയവിനിമയം നടക്കുന്ന പ്ലാറ്റ്ഫോമാണ്.

ലഭ്യമായ വിവരങ്ങൾ പ്രകാരം, റാഠി അപ്ലോഡ് ചെയ്യുന്ന ഓരോ വീഡിയോയ്ക്കും സബ്സ്‌ക്രൈബർമാരിൽ 60 ശതമാനത്തിലധികം ആളുകളുടെ ശ്രദ്ധ ലഭിക്കുന്നുണ്ട്. വീഡിയോ പുറത്തിറങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ 18 മുതൽ 24 ദശലക്ഷം വരെ കാഴ്ചക്കാരെ അദ്ദേഹം നേടുന്നു. എന്നാൽ, പ്രധാനമന്ത്രിയുടെ ചാനലിലെ വീഡിയോകൾക്ക് പലപ്പോഴും 0.1 ശതമാനത്തിൽ താഴെ മാത്രമേ കാഴ്ചക്കാരുടെ ശ്രദ്ധ ലഭിക്കുന്നുള്ളൂ.

സാമ്പത്തിക നേട്ടവും ആഗോള സാന്നിധ്യവും
ഈ ഡിജിറ്റൽ സ്വാധീനം വലിയ സാമ്പത്തിക നേട്ടവും റാഠിക്ക് നൽകുന്നുണ്ട്. ഏകദേശം 12.5 മുതൽ 15.8 കോടി രൂപ വരെയൊക്കെയാണ് മാസാന്ത യൂട്യൂബ് വരുമാനം. അതേസമയം, പ്രധാനമന്ത്രിയുടെ ചാനൽ പരസ്യങ്ങളിലൂടെ ലാഭമുണ്ടാക്കുന്ന ഒന്നല്ല; മറിച്ച് ജനങ്ങളിലേക്കുള്ള ആശയവിനിമയ ഉപാധിയാണ്.

പ്രാദേശിക ഭാഷകളിലേക്ക് തന്റെ വീഡിയോകൾ മൊഴിമാറ്റം നടത്തി റാഠി തന്റെ സ്വാധീനം രാജ്യവ്യാപകമായി വർധിപ്പിക്കുകയാണ്. ഏറ്റവുമൊടുവിൽ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളിലൊന്നായിരുന്നു അദ്ദേഹത്തിന്റെ വിഡിയോകൾ. മോദി സർക്കാരിനെ കണക്കുകൾ നിരത്തി നിശിതമായി വിമർശിക്കുന്ന വീഡിയോകൾ പ്രതിപക്ഷവും ആയുധമാക്കിയിരുന്നു. രാജ്യത്തിന്റെ പലഭാഗങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി റാഠിയുടെ വീഡിയോകൾ പ്രദർശിപ്പിക്കുക പോലുമുണ്ടായി. തെരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണിയുടെ വൻ കുതിപ്പിൽ നിർണായക ശക്തിയായി റാഠിയും പ്രവർത്തിച്ചെന്ന വിലയിരുത്തലുകളും അന്നു വന്നിരുന്നു.

Also read: