29/03/2026
[fontresizer_tawhidurrahmandear_widget]

‘ഈ കുറ്റവാളികളെ ഓർക്കുക’; മിനാബ് സ്കൂൾ ആക്രമണത്തിന് പിന്നിലെ യുഎസ് ഉദ്യോഗസ്ഥരുടെ പേരുകൾ വെളിപ്പെടുത്തി ഇറാൻ

 ‘ഈ കുറ്റവാളികളെ ഓർക്കുക’; മിനാബ് സ്കൂൾ ആക്രമണത്തിന് പിന്നിലെ യുഎസ് ഉദ്യോഗസ്ഥരുടെ പേരുകൾ വെളിപ്പെടുത്തി ഇറാൻ

തെഹ്‌റാൻ: ഇറാനിലെ മിനാബിൽ സ്കൂളിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ 175 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ഉത്തരവാദികളായ രണ്ട് യുഎസ് നാവികസേനാ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ഇറാൻ വെളിപ്പെടുത്തി. യുഎസ്എസ് സ്പ്രൂയൻസിലെ കമാൻഡിങ് ഓഫീസർ ലീ ആർ ടേറ്റ്, എക്സിക്യൂട്ടീവ് ഓഫീസർ ജെഫ്രി ഇ യോർക്ക് എന്നിവരെയാണ് കുറ്റവാളികൾ എന്ന് വിശേഷിപ്പിച്ച് ഇറാൻ പരസ്യമായി തിരിച്ചറിഞ്ഞത്.

ഇന്ത്യ, ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നിവിടങ്ങളിലെ ഇറാനിയൻ എംബസികൾ വഴി ഇവരുടെ ചിത്രങ്ങൾ പുറത്തുവിട്ടു. ഫെബ്രുവരി 28-ന് നടന്ന ആക്രമണത്തിൽ മൂന്ന് തവണ ടോമാഹോക്ക് മിസൈലുകൾ വിക്ഷേപിക്കാൻ അനുമതി നൽകിയത് ഇവരാണെന്ന് ഇറാൻ ആരോപിക്കുന്നു. 168 നിരപരാധികളായ കുട്ടികളടക്കം കൊല്ലപ്പെട്ട സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത ഭാഷയിലാണ് എംബസികൾ പ്രതികരിച്ചത്.

ജനീവയിൽ നടന്ന അടിയന്തര ചർച്ചയിൽ, ഷാജറേ തയ്യിബെ ഗേൾസ് സ്കൂളിന് നേരെ നടന്നത് ആസൂത്രിതമായ ആക്രമണമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ആരോപിച്ചു. എന്നാൽ, കാലഹരണപ്പെട്ട ഇന്റലിജൻസ് ഡാറ്റ മൂലം സംഭവിച്ച പിശകാണ് ആക്രമണത്തിന് പിന്നിലെന്നാണ് യുഎസ് സൈനിക അന്വേഷണ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. സ്കൂളിന് സമീപമുള്ള സൈനിക കേന്ദ്രത്തെ ലക്ഷ്യം വെച്ച മിസൈലുകൾ മാപ്പിങ്ങിലെ പിഴവ് കാരണം സ്കൂളിൽ പതിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചിട്ടില്ലെന്ന് വാഷിങ്ടൺ ആവർത്തിക്കുമ്പോഴും, അമേരിക്ക യുദ്ധക്കുറ്റമാണ് ചെയ്തതെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. ഫെബ്രുവരി 28-ന് ഇറാനിൽ യുഎസ്-ഇസ്രയേൽ സൈന്യങ്ങൾ നടത്തിയ ആക്രമണത്തെത്തുടർന്ന് മേഖലയിൽ സംഘർഷം ഇപ്പോഴും നിലനിൽക്കുകയാണ്.

Also read: