അമേരിക്കയെ ലക്ഷ്യമിടാൻ ശേഷിയുള്ള മിസൈൽ പരീക്ഷിച്ച് ഉത്തര കൊറിയ
പ്യോങ്യാങ്: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ, അമേരിക്കൻ വൻകരയെ വരെ നേരിട്ട് പ്രഹരിക്കാൻ ശേഷിയുള്ള അത്യാധുനിക മിസൈൽ എഞ്ചിൻ പരീക്ഷിച്ച് ഉത്തര കൊറിയ. പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ സോഹെ സാറ്റലൈറ്റ് ലോഞ്ചിംഗ് ഗ്രൗണ്ടിലാണ് ഖര-ഇന്ധനം ഉപയോഗിക്കുന്ന ഈ കരുത്തുറ്റ എഞ്ചിൻ പരീക്ഷിച്ചത്. ലോകത്തെ ഏത് ലക്ഷ്യസ്ഥാനവും തകർക്കാൻ തങ്ങളെ പ്രാപ്തരാക്കുന്നതാണ് ഈ പുതിയ നീക്കമെന്ന് ഉത്തര കൊറിയ പ്രഖ്യാപിച്ചു.
ഏകദേശം 2,500 കിലോന്യൂറ്റൺ ശക്തി വരെ പുറന്തള്ളാൻ ശേഷിയുള്ളതാണ് പുതുതായി വികസിപ്പിച്ച ഈ എഞ്ചിൻ. കാർബൺ ഫൈബർ സംയുക്തങ്ങൾ ഉപയോഗിച്ച് നിർമ്മിച്ചതിനാൽ ഇവയ്ക്ക് ഭാരം കുറവാണെങ്കിലും അസാമാന്യ കരുത്തുണ്ട്. ഇത് മിസൈലുകൾക്ക് കൂടുതൽ ദൂരപരിധിയും വേഗതയും നൽകാൻ സഹായിക്കും. മുൻപുണ്ടായിരുന്ന ദ്രാവക ഇന്ധന മിസൈലുകളെ അപേക്ഷിച്ച് ഖര-ഇന്ധന മിസൈലുകളിൽ ദീർഘകാലം ഇന്ധനം നിറച്ചു വെക്കാം. ഇത് ശത്രുരാജ്യങ്ങളുടെ റഡാറുകൾക്കോ നിരീക്ഷണ ഉപഗ്രഹങ്ങൾക്കോ മുന്നറിയിപ്പ് നൽകാതെ തന്നെ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ മിന്നലാക്രമണം നടത്താൻ ഉത്തര കൊറിയയെ സഹായിക്കും.
അമേരിക്കൻ മണ്ണിൽ എവിടെയും തൊടുക്കാവുന്ന ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലുകളിൽ ഈ സാങ്കേതികവിദ്യ ഉൾപ്പെടുത്താനാണ് ഭരണകൂടം ലക്ഷ്യമിടുന്നത്. ഒരൊറ്റ മിസൈലിൽ തന്നെ ഒന്നിലധികം ആണവായുധങ്ങൾ ഘടിപ്പിക്കാൻ ആവശ്യമായ കരുത്ത് പുതിയ എഞ്ചിനുണ്ടെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ശത്രുരാജ്യത്തിന്റെ മിസൈൽ പ്രതിരോധ സംവിധാനങ്ങളെ കബളിപ്പിച്ച് ഒരേസമയം വിവിധ നഗരങ്ങളെ ലക്ഷ്യം വെക്കാൻ ഈ സംവിധാനത്തിലൂടെ സാധിക്കും. ഇതോടെ പസഫിക് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കും ജപ്പാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കും ഭീഷണി വർദ്ധിച്ചിരിക്കുകയാണ്.
അന്താരാഷ്ട്ര ഉപരോധങ്ങൾ നിലനിൽക്കെത്തന്നെ ഉത്തര കൊറിയ നടത്തുന്ന ഇത്തരം പരീക്ഷണങ്ങൾ ആഗോള സുരക്ഷയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്തമായി നടത്തുന്ന സൈനികാഭ്യാസങ്ങൾക്കുള്ള മറുപടിയായാണ് ഈ പ്രകോപനപരമായ നീക്കം. രാജ്യത്ത് ഭക്ഷ്യക്ഷാമവും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായി തുടരുമ്പോഴും ആയുധ നിർമ്മാണത്തിനായി കോടിക്കണക്കിന് ഡോളർ ചിലവാക്കുന്ന കിം ജോങ് ഉന്നിന്റെ നയത്തിനെതിരെ ലോകരാജ്യങ്ങൾക്കിടയിൽ വലിയ പ്രതിഷേധമുണ്ട്. എന്നാൽ, തങ്ങളുടെ പരമാധികാരം സംരക്ഷിക്കാൻ ആധുനിക ആയുധങ്ങൾ അത്യാവശ്യമാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഉത്തര കൊറിയ.