അമ്മയുടെ മൃതദേഹം വീട്ടിൽ സൂക്ഷിച്ച് പൂജ നടത്തി മകൻ; വിവരം പുറത്തറിയിച്ചത് കൊച്ചുമകൾ
കൊല്ലം: കുളത്തൂപ്പുഴയിൽ അമ്മയുടെ മൃതദേഹം മൂന്ന് ദിവസത്തോളം വീട്ടിനുള്ളിൽ സൂക്ഷിച്ച് പൂജകൾ നടത്തി മകൻ. ആർപിഎൽ എസ്റ്റേറ്റ് ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന തൊണ്ണൂറുകാരിയായ ചിന്നത്താമയുടെ മൃതദേഹമാണ് മകൻ കൃഷ്ണസ്വാമി രഹസ്യമായി മുറിക്കുള്ളിൽ ദിവസങ്ങളോളം സൂക്ഷിച്ചത്.
വർഷങ്ങളായി രോഗബാധിതയായി കിടപ്പിലായിരുന്ന അമ്മ കഴിഞ്ഞ ബുധനാഴ്ചയാണ് മരണപ്പെട്ടത്. മരിച്ച വിവരം പുറത്തറിയിക്കാതെ വെള്ളത്തുണി ഉപയോഗിച്ച് മൂടി മൃതദേഹത്തിൽ ഭസ്മവും ചന്ദനവും ചാർത്തി പ്രത്യേക പൂജകൾ നടത്തുകയായിരുന്നു. മൃതദേഹം ദിവസവും നനഞ്ഞ തുണികൊണ്ട് തുടയ്ക്കുകയും പൗഡർ ഇടുകയും ചെയ്തുവന്നതായി ഇയാൾ പൊലീസിനോട് വ്യക്തമാക്കി. മാനസിക വെല്ലുവിളി നേരിടുന്ന ഇയാൾ മറ്റാരെയും വീടിനുള്ളിലേക്ക് പ്രവേശിപ്പിക്കാറില്ലായിരുന്നു.
കൃഷ്ണസ്വാമിയുടെ മകൾ ക്വാർട്ടേഴ്സിലെത്തിയപ്പോഴാണ് അമ്മൂമ്മ മരണപ്പെട്ട വിവരം പുറത്തറിയുന്നത്. തുടർന്ന് ജനപ്രതിനിധികളെയും കുളത്തൂപ്പുഴ പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ കൃഷ്ണസ്വാമിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾക്ക് ആവശ്യമാ മാനസിക ചികിത്സ ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.