കടലിനടിയിൽ ഉറങ്ങുന്ന ആണവഭീതി; 68 വർഷമായിട്ടും കണ്ടെത്താനാകാതെ അമേരിക്കയുടെ ശീതയുദ്ധകാലത്തെ ഹൈഡ്രജൻ ബോംബ്
വാഷിങ്ടൺ: ശീതയുദ്ധകാലത്തെ പിരിമുറുക്കങ്ങൾക്കിടയിൽ അമേരിക്കൻ വ്യോമസേനയ്ക്ക് നഷ്ടപ്പെട്ട അതിശക്തമായ ഒരു ഹൈഡ്രജൻ ബോംബ് 68 വർഷങ്ങൾക്കിപ്പുറവും ജോർജിയൻ തീരത്തെ ആഴം കുറഞ്ഞ കടൽത്തട്ടിൽ എവിടെയോ ഒളിഞ്ഞിരിപ്പുണ്ട്. 1958 ഫെബ്രുവരി 5-ന് നടന്ന ഒരു പരിശീലന പറക്കലിനിടെയുണ്ടായ അപകടമാണ് ലോകത്തെ ഏറ്റവും വലിയ പരിഹരിക്കപ്പെടാത്ത സൈനിക രഹസ്യങ്ങളിലൊന്നിന് വഴിവെച്ചത്.
ഹോംസ്റ്റെഡ് എയർഫോഴ്സ് ബേസിൽ നിന്ന് പറന്നുയർന്ന ബി-47 ബോംബർ വിമാനവും എഫ്-86 യുദ്ധവിമാനവും തമ്മിൽ ആകാശത്തുവെച്ച് കൂട്ടിയിടിക്കുകയായിരുന്നു. കേണൽ ഹോവാർഡ് റിച്ചാർഡ്സൺ നിയന്ത്രിച്ചിരുന്ന ബോംബർ വിമാനത്തിന്റെ ചിറകിനും എഞ്ചിനും ഗുരുതരമായ കേടുപാടുകൾ സംഭവിച്ചു. തകർന്ന വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യുന്നതിനായി, വിമാനത്തിലുണ്ടായിരുന്ന ‘മാർക്ക് 15’ ഹൈഡ്രജൻ ബോംബ് ജോർജിയയിലെ ടൈബി ദ്വീപിന് സമീപമുള്ള വാസൗ സൗണ്ടിലെ ആഴം കുറഞ്ഞ വെള്ളത്തിലേക്ക് ഉപേക്ഷിക്കാൻ റിച്ചാർഡ്സൺ നിർബന്ധിതനായി.
പരാജയപ്പെട്ട തിരച്ചിലുകൾ
ബോംബ് എറിഞ്ഞ സ്ഥലം കൃത്യമായി അടയാളപ്പെടുത്തിയിരുന്നെങ്കിലും, പിന്നീട് നടന്ന തിരച്ചിലുകളിലൊന്നും അത് കണ്ടെത്താനായില്ല. നാവികസേനയും കോസ്റ്റ് ഗാർഡും മാസങ്ങളോളം അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് തിരച്ചിൽ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ഇതിനിടെ ഒരു സോവിയറ്റ് അന്തർവാഹിനി രഹസ്യമായി ബോംബ് കടത്തിക്കൊണ്ടുപോയെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. ഒടുവിൽ ബോംബ് ‘തിരിച്ചെടുക്കാനാവാത്തവിധം നഷ്ടപ്പെട്ടു’ എന്ന് പ്രഖ്യാപിച്ച് സൈന്യം ദൗത്യം അവസാനിപ്പിച്ചു.
ബോംബിൽ പ്ലൂട്ടോണിയം കാപ്സ്യൂൾ ഇല്ലെന്നും അതിനാൽ ആണവ സ്ഫോടനത്തിന് സാധ്യതയില്ലെന്നുമാണ് വ്യോമസേനയുടെ ഔദ്യോഗിക വിശദീകരണം. എന്നാൽ 1966-ലെ ചില രേഖകളിൽ ഇതൊരു ‘പൂർണ്ണ സജ്ജമായ ആയുധം’ (Complete Weapon) ആണെന്ന് വിശേഷിപ്പിക്കുന്നുണ്ട്. 2004-ൽ വിരമിച്ച ഒരു വ്യോമസേന ഉദ്യോഗസ്ഥൻ പ്രദേശത്ത് അസ്വാഭാവികമായ റേഡിയേഷൻ അളവ് കണ്ടെത്തിയത് വീണ്ടും ചർച്ചകൾക്ക് വഴിവെച്ചു. എങ്കിലും, ചെളിക്കടിയിൽ പൂണ്ടുപോയ ബോംബ് പുറത്തെടുക്കാൻ ശ്രമിക്കുന്നത് വലിയ സുരക്ഷാ ഭീഷണിയുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് അധികൃതർ. പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും വാസൗ സൗണ്ടിലെ തിരമാലകൾക്കടിയിൽ ശീതയുദ്ധ അവശിഷ്ടം ഒരു ചോദ്യചിഹ്നമായി ഇന്നും അവശേഷിക്കുന്നു.