‘മോഡിഫിക്കേഷൻ അനുവദിക്കുന്നതിൽ കേന്ദ്ര നിയമങ്ങൾ ബാധകം, അപകടകരമല്ലാത്ത മോഡിഫിക്കേഷൻ അനുവദിക്കും’- ഗതാഗതമന്ത്രി
തിരുവനന്തപുരം: വാഹന മോഡിഫിക്കേഷൻ അനുവദിക്കുന്നതിൽ കേന്ദ്ര ഗതാഗത നിയമങ്ങൾ ബാധകമാണെന്ന് ഗതാഗതമന്ത്രി സി.പി ജോൺ നിയമസഭയിൽ അറിയിച്ചു. എന്നാൽ, അപകടകരമല്ലാത്ത രീതിയിലുള്ള മോഡിഫിക്കേഷനുകൾ അനുവദിക്കുന്ന കാര്യം സർക്കാരിന്റെ സജീവ ചർച്ചയിലാണെന്നും സജി ചെറിയാന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി വ്യക്തമാക്കി.
അമിതമായ വെളിച്ചം, ശബ്ദം എന്നിവയുണ്ടാക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല. അതേസമയം, കളർ കോഡ്, അപകടകരമല്ലാത്ത ഫിറ്റിങ്സുകൾ, വാഹനത്തിന് പുറത്തേക്ക് നീണ്ടുനിൽക്കാത്ത മാറ്റങ്ങൾ എന്നിവ അനുവദിക്കുന്നത് പരിഗണനയിലാണ്.
സ്ത്രീ യാത്രക്കാർ കെഎസ്ആർടിസിയെ കൂടുതൽ ആശ്രയിക്കുന്നതിനാൽ സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിലാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ബസ് ഉടമകളുടെ നികുതി 50 ശതമാനമായി കുറച്ചത് പൂർണ പരിഹാരമല്ലെന്ന വാദത്തോട്, നികുതിയിളവ് വലിയ ആശ്വാസമാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. പ്രതിസന്ധിയുടെ ഗൗരവം ഉൾക്കൊണ്ട് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.