ഗോൾഡൻ ബൂട്ടുമായി എംബാപ്പെ; ഗോൾഡൻ ഗ്ലൗ സ്വന്തമാക്കി സ്പാനിഷ് ഗോളി ഉനായ് സിമോൺ
ന്യൂയോർക്ക്: 2026 ഫിഫ ലോകകപ്പിലെ മികച്ച ഗോൾവേട്ടക്കാരനുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരം ഫ്രാൻസിന്റെ സൂപ്പർ സ്ട്രൈക്കർ കിലിയൻ എംബാപ്പെ സ്വന്തമാക്കി. തുടർച്ചയായ രണ്ടാം തവണയാണ് താരം ഈ അഭിമാനനേട്ടം കൈവരിക്കുന്നത്. ഇതോടെ ലോകകപ്പ് ചരിത്രത്തിൽ രണ്ട് തവണ ഗോൾഡൻ ബൂട്ട് സ്വന്തമാക്കുന്ന ആദ്യ താരമെന്ന റെക്കോർഡും എംബാപ്പെ തന്റെ പേരിൽ കുറിച്ചു.
ടൂർണമെന്റിൽ കളിച്ച എട്ട് മത്സരങ്ങളിൽ നിന്ന് 10 ഗോളുകളാണ് ഫ്രഞ്ച് നായകൻ അടിച്ചുകൂട്ടിയത്. എട്ടു ഗോളുകൾ നേടിയ അർജന്റീന താരം ലയണൽ മെസ്സിയാണ് പട്ടികയിൽ രണ്ടാമത്. 2022-ലെ ഖത്തർ ലോകകപ്പിലും എട്ട് ഗോളുകളോടെ എംബാപ്പെ തന്നെയായിരുന്നു ടോപ് സ്‌കോറർ. 1970-ൽ വെസ്റ്റ് ജർമ്മനിക്ക് വേണ്ടി ഗെർഡ് മുള്ളർ തികച്ചതിന് ശേഷം, ഒരു ലോകകപ്പിൽ ഗോൾ നേട്ടം രണ്ടക്ക സംഖ്യ (10 ഗോൾ) തികയ്ക്കുന്ന ആദ്യ പുരുഷ താരം കൂടിയാണ് ഈ 27-കാരൻ.
ഒരു ലോകകപ്പ് പതിപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയവരുടെ പട്ടികയിൽ ഇനി 1958-ൽ ഫ്രാൻസിനായി 13 ഗോളുകൾ അടിച്ച ജസ്റ്റ് ഫോണ്ടെയ്നും, 1954-ൽ ഹംഗറിക്കായി 11 ഗോളുകൾ നേടിയ സാൻഡോർ കോക്‌സിസും മാത്രമാണ് എംബാപ്പെക്ക് മുന്നിലുള്ളത്. കൂടാതെ, പുരുഷ ലോകകപ്പ് ചരിത്രത്തിൽ ആകെ 22 ഗോളുകൾ തികച്ച എംബാപ്പെ, മെസ്സിയേക്കാൾ (21 ഗോൾ) ഒരു ഗോൾ മുന്നിലെത്തി എക്കാലത്തെയും മികച്ച ടോപ് സ്‌കോററെന്ന റെക്കോർഡും സ്വന്തമാക്കി. പട്ടികയിൽ ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങ്ഹാമും നോർവേയുടെ എർലിങ് ഹാലാൻഡും ഏഴ് ഗോളുകൾ വീതവും, ഫ്രഞ്ച് താരം ഉസ്‌മാൻ ഡെംബലെ, ഇംഗ്ലീഷ് നായകൻ ഹാരി കെയ്‌ൻ എന്നിവർ ആറ് ഗോളുകൾ വീതവും നേടി.
മറുവശത്ത്, ടൂർണമെന്റിലുടനീളം തകർപ്പൻ പ്രകടനം പുറത്തെടുത്ത സ്പെയിനിന്റെ ഉനായ് സിമോൺ മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ പുരസ്കാരം നേടി. കളിച്ച എട്ട് മത്സരങ്ങളിൽ നിന്ന് വെറും ഒരു ഗോൾ മാത്രമാണ് താരം വഴങ്ങിയത്. അത്‌ലറ്റിക് ക്ലബ്ബിന്റെ ഗോൾകീപ്പറായ അദ്ദേഹം ടൂർണമെന്റിലെ ഏഴ് മത്സരങ്ങളിലും ക്ലീൻ ഷീറ്റ് നിലനിർത്തി. ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തിന്റെ ചാൾസ് ഡി കെറ്റെലെയർ മാത്രമാണ് സിമോണെ മറികടന്ന് ഗോൾ നേടിയത്. ആഴ്‌സനലിനൊപ്പം പ്രീമിയർ ലീഗ് കിരീടം നേടിയ ഡേവിഡ് റായയെ മറികടന്നാണ്, 29-കാരനായ സിമോണിനെ പരിശീലകൻ ലൂയിസ് ഡി ലാ ഫ്യൂന്റെ സ്പെയിനിന്റെ ഒന്നാം നമ്പർ ഗോൾകീപ്പറായി തെരഞ്ഞെടുത്തത്.