21/07/2026
[fontresizer_tawhidurrahmandear_widget]

90 മിനിറ്റിൽ ഒറ്റ ഷോട്ട് പോലുമില്ല; ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിന്റെ റെക്കോർഡുമായി അർജന്റീന

 90 മിനിറ്റിൽ ഒറ്റ ഷോട്ട് പോലുമില്ല; ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിന്റെ റെക്കോർഡുമായി അർജന്റീന

ന്യൂയോർക്ക്: ഫൈനലിന്റെ തുടക്കം മുതൽ ഒടുക്കം വരെ മൈതാനത്ത് സ്പെയിൻ പയറ്റിയ കൃത്യമായ തന്ത്രങ്ങൾക്ക് മുന്നിൽ അർജന്റീനയുടെ ആവനാഴിയിൽ ദിവ്യാസ്ത്രങ്ങൾ ഒന്നുമില്ലായിരുന്നു. സ്പാനിഷ് പട കളി പൂർണ്ണമായി നിയന്ത്രിച്ചപ്പോൾ ലയണൽ മെസ്സിക്കും സംഘത്തിനും പന്ത് കൈവശം വെക്കാൻ പോലും ഇടം ലഭിച്ചില്ല. ടൂർണമെന്റിലുടനീളം മികച്ച ഫോമിൽ പന്തുതട്ടിയ അർജന്റീനയ്ക്ക് ഫൈനലിൽ കാര്യമായ ഒരു ഗോളവസരം പോലും സൃഷ്ടിക്കാൻ സാധിച്ചില്ല എന്നത് കളിയിലെ സ്പാനിഷ് ആധിപത്യം വ്യക്തമാക്കുന്നതാണ്.

നിശ്ചിത സമയവും കഴിഞ്ഞ് അധിക സമയത്തേക്ക് നീണ്ടുപോയ മത്സരത്തിൽ എതിരാളികളുടെ ഗോളിലേക്ക് 20 ഷോട്ടുകളാണ് സ്പെയിൻ തൊടുത്തത്. ഇതിൽ 11 ഷോട്ടുകളും ഓൺ ടാർഗറ്റിലേക്കായിരുന്നു. എന്നാൽ, അർജന്റീനയുടെ കണക്കിൽ വെറും മൂന്നു ഷോട്ടുകൾ മാത്രമാണുണ്ടായിരുന്നത്. അതിൽ ഒന്നുപോലും ഓൺ ടാർഗറ്റിലേക്ക് തൊടുക്കാൻ അർജന്റീനയ്ക്ക് കഴിഞ്ഞതുമില്ല.

ആദ്യ 90 മിനിറ്റിൽ ഒരു ഷോട്ടുപോലും ഉതിർക്കാനായില്ല എന്നത് ടീമിന്റെ പ്രകടനത്തിന്റെ ദയനീയത തുറന്നുകാട്ടുന്നതാണ്. ലോകകപ്പ് ഫൈനലിൽ ഇതിനുമുമ്പ് ഒരു ടീമും ഒറ്റ ഷോട്ടില്ലാതെ 90 മിനിറ്റ് പൂർത്തിയാക്കിയിട്ടില്ല. ആ നാണക്കേടിന്റെ റെക്കോർഡ് ഇനി അർജന്റീനയ്ക്ക് സ്വന്തമാണ്. തോൽവിയേക്കാൾ അർജന്റീന ആരാധകരെ നിരാശപ്പെടുത്തുന്നതും ഈ കണക്കുകളാണ്. സ്പെയിനിന്റെ പ്രതിരോധക്കോട്ട തകർക്കാൻ അർജന്റീന മുന്നേറ്റനിര പലതവണ ശ്രമിച്ചെങ്കിലും സ്പാനിഷ് പ്രതിരോധത്തിൽ തട്ടി അതെല്ലാം തെറിച്ചു. തന്റെ കരിയറിലെ അവസാന ലോകകപ്പ് മത്സരത്തിനിറങ്ങിയ മെസ്സിയെ കൃത്യമായി മാർക്ക് ചെയ്ത് പൂട്ടിയതോടെ താരത്തിന്റെ മാന്ത്രിക നീക്കങ്ങളൊന്നും കളിക്കളത്തിൽ കണ്ടില്ല.

ടൂർണമെന്റിലെ മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ പുരസ്‌കാരം സ്വന്തമാക്കിയ ഉനായ് സിമോണിനെ ഒന്ന് പേരിന് പരീക്ഷിക്കാൻ പോലും അർജന്റീന സ്ട്രൈക്കർമാർക്ക് കഴിഞ്ഞില്ല. പോരാട്ടവീര്യമില്ലാതെ, കൃത്യമായ ലക്ഷ്യങ്ങളില്ലാതെ വിശ്വവേദിയിൽ അർജന്റീനയുടെ നീലക്കടൽ പെയ്തൊഴിഞ്ഞപ്പോൾ, ആധുനിക ഫുട്ബോളിലെ പുതിയ തന്ത്രങ്ങളുമായി സ്പെയിൻ ലോകത്തിന്റെ നെറുകയിലേക്ക് ഒരിക്കൽ കൂടി സിംഹാസനം വലിച്ചടുപ്പിച്ചു. മത്സരത്തിൽ 68 ശതമാനവും പന്ത് കൈവശം വെച്ച് കളിച്ചത് സ്പെയിനായിരുന്നു. 803 പാസ്സുകളാണ് ടീമിന്റെ കണക്കിലുള്ളത്, എന്നാൽ അർജന്റീനയ്ക്ക് 445 പാസ്സുകൾ മാത്രമാണ് പൂർത്തിയാക്കാനായത്.

ഫുൾടൈമിൽ തന്നെ ആധികാരികമായി എത്തേണ്ട സ്പാനിഷ് വിജയം അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിന്റെ അസാധ്യ പ്രകടനം കൊണ്ടു മാത്രമാണ് അധിക സമയം വരെ വൈകിയത്. ലമിൻ യമാലും ഒൽമോയും ഒയർസബാലും തൊടുത്തുവിട്ട വെടിയുണ്ടകളെ തടഞ്ഞിട്ട എമിലിയാനോ 11 തകർപ്പൻ സേവുകൾ നടത്തിയാണ് അർജന്റീനയ്ക്ക് രക്ഷയൊരുക്കിയത്. മെസ്സി, അൽവാരസ്, മക് അലിസ്റ്റർ എന്നിവരടങ്ങിയ മധ്യനിരയെ പൂട്ടികെട്ടിയായിരുന്നു റോഡ്രിയും യമാലും ചേർന്ന് മത്സരം കൈപ്പിടിയിലൊതുക്കിയത്. സ്പാനിഷ് പ്രതിരോധത്തിൽ കുബാർസിയും കുകുറെയയും അത്യധ്വാനം ചെയ്ത് കളിക്കുകയും ചെയ്തു.

Also read: