‘പാർട്ടിയിൽ യെസ് ബോസ് സംസ്കാരം അല്ല’; മദ്യനികുതിയിൽ വി.എം സുധീരൻ ആശങ്ക പ്രകടിപ്പിച്ചതിൽ തെറ്റില്ലെന്ന് എം. ലിജു
തിരുവനന്തപുരം: കോൺഗ്രസിൽ ‘യെസ് ബോസ്’ സംസ്കാരമില്ലെന്ന് എക്സൈസ് മന്ത്രി എം. ലിജു. മദ്യനികുതി വർധനവിൽ മുതിർന്ന നേതാവ് വി.എം സുധീരൻ ആശങ്ക പ്രകടിപ്പിച്ചതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിൽ ഏകഛത്രാധിപതികളില്ലെന്നും സിപിഐഎമ്മിലെപ്പോലെ ഏകാധിപത്യ പ്രവണതയല്ല കോൺഗ്രസിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
ബജറ്റിൽ പ്രഖ്യാപിച്ചത് വെറുമൊരു നികുതി നിർദേശം മാത്രമാണ്. വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപനാനുമതി പുതിയ അബ്കാരി നയം വന്നതിനു ശേഷം മാത്രമേ തീരുമാനിക്കൂ. മദ്യം വാങ്ങാനുള്ള പ്രായപരിധി സംബന്ധിച്ച് നിലവിൽ നിയമമുണ്ടെങ്കിലും അത് കർശനമായി നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഇനി മുതൽ പ്രായപരിധി നിയമം കർശനമാക്കാനാണ് സർക്കാർ തീരുമാനമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മദ്യം വാങ്ങുന്നവരുടെ പ്രായം പരിശോധിക്കുന്നതിൽ കർണാടക മോഡൽ പിന്തുടരാനാണ് എക്സൈസ് വകുപ്പ് ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി ബാറുകളിലും ഔട്ട്ലെറ്റുകളിലും ‘നോ ഐഡി, നോ എൻട്രി’ രീതി നടപ്പിലാക്കും. നിയമം കർശനമാക്കുന്നതിനുള്ള കൃത്യമായ നിർദേശങ്ങൾ എക്സൈസ് വകുപ്പ് സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്നും മന്ത്രി എം. ലിജു അറിയിച്ചു