‘സെമി ഫൈനൽ നിയന്ത്രിക്കാൻ പോകുന്നത് മെസ്സിയുടെ ഫേവറിറ്റ് റഫറി’; ഇസ്മായിൽ ഇൽഫത്തിനെതിരെ ബ്രിട്ടീഷ് മാധ്യമങ്ങൾ തിരിയാൻ കാരണമെന്ത്? | Messi’s ‘Favorite Referee’ Ismail Elfath
അറ്റ്‌ലാന്റ: ഫിഫ ലോകകപ്പ് 2026-ന്റെ സെമി ഫൈനലിൽ ഇംഗ്ലണ്ടും അർജന്റീനയും തമ്മിലുള്ള വൻ പോരാട്ടത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയും ഒത്തുകളി വിവാദം തുടരുകയാണ്(Messi’s ‘Favorite Referee’ Ismail Elfath). ഈജിപ്തിനെതിരായ അർജന്റീനയുടെ പ്രീക്വാർട്ടർ പോരാട്ടത്തിനു ശേഷം ആരംഭിച്ച ഫിഫ-റഫറി ഒത്തുകളി ആരോപണങ്ങൾ സെമിയിലേക്കും നീളുകയാണ്. സെമി ഫൈനൽ നിയന്ത്രിക്കാൻ പോകുന്ന മാച്ച് റഫറിയുടെ പേര് പുറത്തുവന്നതിനു പിന്നാലെയാണു പുതിയ വിവാദം. മൊറോക്കൻ-അമേരിക്കൻ റഫറിയായ ഇസ്മായിൽ ഇൽഫത്ത് ലയണൽ മെസ്സിയുടെ ഫേവറിറ്റ് റഫറിയാണെന്ന ആക്ഷേപമാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ പരസ്യമായി ഉന്നയിച്ചിരിക്കുന്നത്.
ലോകകപ്പ് ലയണൽ മെസ്സിക്കും അർജന്റീനയ്ക്കും വേണ്ടി മുൻകൂട്ടി നിശ്ചയിച്ചതാണെന്ന സോഷ്യൽ മീഡിയ ആരോപണങ്ങളുടെ ചുവടുപിടിച്ചാണ് പുതിയ ആരോപോണങ്ങളും ഉയരുന്നത്. പ്രീക്വാർട്ടറിൽ ഈജിപ്ത്-അർജന്റീന മത്സരത്തിലെ റഫറിയിങ് പിഴവുകൾ മുതൽ ക്വാർട്ടറിൽ സ്വിസ് ഡിഫെൻഡർ മാനുവൽ അകാഞ്ചി ഉയർത്തിയ പരസ്യമായ വിമർശനങ്ങൾ വരെ ഇതിനകം വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് മെസ്സിയുമായി അടുത്ത ബന്ധമുള്ള ഇൽഫത്തിനെത്തന്നെ ഫിഫ സെമി ഫൈനൽ ഏൽപ്പിച്ചതിനെതിരെ ബ്രിട്ടീഷ് മാധ്യമങ്ങൾ വിമർശനമുയർത്തുന്നത്.
മെസ്സിക്ക് പ്രിയപ്പെട്ട റഫറിയെ തന്നെ കിട്ടി എന്നാണ് പ്രമുഖ ബ്രിട്ടീഷ് മാധ്യമം ‘ഡെയ്‌ലി മെയിൽ’ എഴുതിയത്. ഇൽഫത്ത് ലയണൽ മെസ്സിയുടെ ‘ഗുഡ്‌ലക്ക് ചാം'(ഭാഗ്യനക്ഷത്രം) എന്നാണ് ‘ദി ടെലഗ്രാഫ്’ റിപ്പോർട്ട് ചെയ്തത്. സൂപ്പർ താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ നിമിഷങ്ങൾക്ക് ചുക്കാൻപിടിച്ചയാൾ എന്ന് ‘ദി സൺ’, മെസ്സിയുടെ പരിചയക്കാരനെന്ന് ‘ദി സ്റ്റാൻഡേഡ്’, മെസ്സിയുടെ രക്ഷാകവചമെന്ന് ‘എൽബിസി’, ഫിഫ നിയമിച്ചിരിക്കുന്ന മെസ്സിയുടെ പ്രിയപ്പെട്ട റഫറിയെയെന്ന് ‘വെയിൽസ് ഓൺലൈൻ‘… അങ്ങനെ പോകുന്നു ബ്രിട്ടീഷ് മാധ്യമങ്ങളുടെ ആരോപണങ്ങൾ.

എന്തുകൊണ്ട് ബ്രിട്ടീഷ് മാധ്യമങ്ങളുടെ വിമർശനം? | Messi’s ‘Favorite Referee’ Ismail Elfath
44-ാം വയസ്സിൽ കരിയറിലെ ഏറ്റവും വലിയ മത്സരത്തിന് ഇറങ്ങുന്ന ഇസ്മായിൽ ഇൽഫത്തും അർജന്റീന നായകൻ മെസ്സിയും തമ്മിലുള്ള ബന്ധമാണു വിമർശകർ ഉന്നയിക്കുന്നത്. 2022-ലെ ഖത്തർ ലോകകപ്പ് ഫൈനലിൽ അർജന്റീന ഫ്രാൻസിനെ തോൽപ്പിച്ച് കിരീടം ചൂടിയ മത്സരത്തിൽ ഇൽഫത്ത് ആയിരുന്നു ഫോർത്ത് ഒഫീഷ്യൽ. അതിനുശേഷം മെസ്സി അമേരിക്കൻ ക്ലബായ ഇന്റർ മയാമിയിലേക്ക് മാറിയതോടെ ഈ ബന്ധം കൂടുതൽ ശക്തമായി.

മെസ്സിയുടെ 100% വിജയ റെക്കോർഡ്: അമേരിക്കയിലെ മേജർ ലീഗ് സോക്കറിൽ(എംഎൽഎസ്) ലയണൽ മെസ്സി കളിച്ച മത്സരങ്ങളിൽ നാല് തവണ ഇൽഫത്ത് ആയിരുന്നു പ്രധാന റഫറി. ഈ നാല് മത്സരങ്ങളിലും മെസ്സിയുടെ ഇന്റർ മയാമി ആധികാരികമായി വിജയിച്ചു. മെസ്സിക്ക് അനുകൂലമായ തീരുമാനങ്ങൾ എടുക്കുന്നതിൽ ഇൽഫത്ത് മുൻപന്തിയിലാണെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങളുടെ പ്രധാന ആക്ഷേപം.
ഖത്തറിലെ ഭാഗ്യസാന്നിധ്യം: 2022-ലെ ലോകകപ്പ് ഫൈനലിൽ അർജന്റീന ഫ്രാൻസിനെ വീഴ്ത്തി കപ്പുയർത്തിയ മത്സരത്തിൽ ഇൽഫത്ത് ഫോർത്ത് ഒഫീഷ്യൽ ആയിരുന്നു. മെസ്സിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിൽ സാക്ഷിയായ റഫറിയെത്തന്നെ ഇംഗ്ലണ്ടിനെതിരെയുള്ള സെമിയിലും നിയോഗിച്ചതാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.

കാർഡുകൾ വാരി വിതറുന്ന ചരിത്രം: കളി നിയന്ത്രിക്കുന്നതിൽ കടുത്ത തീരുമാനങ്ങൾ എടുക്കുന്ന ആളാണ് ഇൽഫത്ത്. മുൻപ് ഒരു ആഭ്യന്തര മത്സരത്തിനിടെ മറ്റൊരു റഫറിയുടെ കൈയിൽനിന്ന് റെഡ് കാർഡ് തട്ടിപ്പറിച്ച് വാങ്ങി കളം വിട്ട ചരിത്രം വരെ ഇദ്ദേഹത്തിനുണ്ട്. ഈ ലോകകപ്പിൽ യുറുഗ്വേയുടെ അഗസ്റ്റിൻ കനോബിയോയ്ക്ക് റെഡ് കാർഡ് നൽകിയ ഇൽഫത്തിന്റെ നടപടിയും വലിയ വിവാദമായിരുന്നു. ഇത്തരം ഒരു ‘കാർഡ് മെഷീൻ’ റഫറി സെമിയിൽ ഇംഗ്ലീഷ് താരങ്ങളെ കടുത്ത സമ്മർദത്തിലാക്കുമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ ഭയപ്പെടുന്നു.
വൈറ്റ് ഹൗസ് സ്വാധീനവും ഫിഫയുടെ നീക്കങ്ങളും | Messi’s ‘Favorite Referee’ Ismail Elfath
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയും തമ്മിലുള്ള അടുത്ത സൗഹൃദവും ഇതിനോടകം ചർച്ചയായതാണ്. വൈറ്റ് ഹൗസ് ഔദ്യോഗികമായി ഇംഗ്ലണ്ടിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിൽ, അമേരിക്കൻ റഫറിയെത്തന്നെ ഫിഫ ഈ മത്സരത്തിനായി തിരഞ്ഞെടുത്തതിന് പിന്നിൽ വലിയ അന്താരാഷ്ട്ര കായിക രാഷ്ട്രീയമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

റഫറിമാർ അർജന്റീനയ്‌ക്കൊപ്പമാണെന്ന ആക്ഷേപങ്ങൾ ശക്തമായി നിലനിൽക്കെ, ബ്രിട്ടീഷ് മാധ്യമങ്ങൾ ഇൽഫത്തിനെതിരെ ഉയർത്തുന്ന ഈ പരസ്യമായ സമ്മർദ്ദം മത്സരത്തെ എങ്ങനെ ബാധിക്കുമെന്നാണ് ഫുട്‌ബോൾ ലോകം ഉറ്റുനോക്കുന്നത്. തോമസ് ടുഹലിന്റെ കീഴിൽ ചരിത്രം കുറിക്കാൻ ഇറങ്ങുന്ന ഇംഗ്ലണ്ടിന് മെസ്സിയുടെ ഈ ‘ഫേവറിറ്റ് റഫറിയെ’ മൈതാനത്ത് മറികടക്കുക എന്നത് വലിയൊരു വെല്ലുവിളിയായിരിക്കും.