20/07/2026
[fontresizer_tawhidurrahmandear_widget]

’48 മണിക്കൂറില്‍ സോനം വാങ്ചുകിന്‍റെ മരണം സംഭവിക്കാം’; അടിയന്തരമായി ഇടപെടാൻ ഹൈക്കോടതിയിൽ ഹരജി

 ’48 മണിക്കൂറില്‍ സോനം വാങ്ചുകിന്‍റെ മരണം സംഭവിക്കാം’; അടിയന്തരമായി ഇടപെടാൻ ഹൈക്കോടതിയിൽ ഹരജി

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന പ്രമുഖ ആക്ടിവിസ്റ്റും വിദ്യാഭ്യാസ പ്രവർത്തകനുമായ സോനം വാങ്ചുകിന്റെ ജീവൻ രക്ഷിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി. ജന്തർമന്തറിൽ തുടരുന്ന സമരം പതിനെട്ടാം ദിവസത്തിലേക്ക് കടന്നതോടെ വാങ്ചുകിന്റെ ആരോഗ്യം അതീവ ഗുരുതരാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ രാകേഷ് കുമാർ സൈനിയാണ് കോടതിയെ സമീപിച്ചത്.

സമരം ആരംഭിച്ച് രണ്ടാഴ്ച പിന്നിട്ടപ്പോൾ എട്ടരക്കിലോയോളം ശരീരഭാരമാണ് അദ്ദേഹത്തിന് കുറഞ്ഞിട്ടുള്ളത്. നിലവിലെ ശാരീരികാവസ്ഥ തുടരുകയാണെങ്കിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ അദ്ദേഹത്തിന്റെ ജീവന് തന്നെ വലിയ ഭീഷണിയുണ്ടായേക്കാമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. വാങ്ചുകിനെ ഉടനടി ഏതെങ്കിലും സർക്കാർ ആശുപത്രിയിലേക്ക് മാറ്റി വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ ആവശ്യമായ ദ്രവരൂപത്തിലുള്ള ആഹാരവും വിറ്റാമിനുകളും നൽകാൻ കേന്ദ്ര-ഡൽഹി സർക്കാരുകൾക്ക് നിർദ്ദേശം നൽകണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.

വിദ്യാർത്ഥികളുടെയും രാജ്യത്തിന്റെയും നന്മയ്ക്കായി സമാധാനപരമായി സമരം ചെയ്യുന്ന ഒരു വ്യക്തിക്ക് ജീവനപായം സംഭവിച്ചാൽ അത് രാജ്യത്തിന് തന്നെ വലിയ നാണക്കേടുണ്ടാക്കുമെന്നും ഹർജിക്കാരൻ ഓർമ്മിപ്പിച്ചു. ജനങ്ങളുടെ ആശങ്കകൾ ഉയർത്തുന്ന ഒരു സാമൂഹിക പ്രവർത്തകനെ കൊടും കുറ്റവാളിയെയോ ഭീകരവാദിയെയോ പോലെ കണ്ട് സർക്കാർ തികച്ചും അവഗണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ദേശീയ തലത്തിലുള്ള വിവിധ മത്സരപരീക്ഷകളിലെ ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ‘കോക്രോച്ച് ജനതാ പാർട്ടി’ (CJP) നടത്തുന്ന പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജൂൺ 28 മുതലാണ് സോനം വാങ്ചുക് നിരാഹാര സമരം ആരംഭിച്ചത്. വാങ്ചുകിന്റെ ആവശ്യങ്ങളെ പൂർണ്ണമായി പിന്തുണയ്ക്കുമ്പോഴും, അദ്ദേഹത്തിന്റെ ജീവൻ സുപ്രധാനമാണെന്നും അതിനാൽ നിരാഹാര സമരം ഉടൻ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് അരുന്ധതി റോയ്, നസീറുദ്ദീൻ ഷാ, ജയതി ഘോഷ് ഉൾപ്പെടെയുള്ള പ്രമുഖർ കഴിഞ്ഞ ദിവസം സംയുക്തമായി അഭ്യർത്ഥന നടത്തിയിരുന്നു.

Also read: