02/09/2026
[fontresizer_tawhidurrahmandear_widget]

ഇസ്രായേൽ ലോബികൾക്ക് കനത്ത പ്രഹരം: യുഎസ് കോൺഗ്രസിലെ ആദ്യ അഫ്ഗാൻ-അമേരിക്കൻ വനിതയായി ആയിഷ വഹാബ്

 ഇസ്രായേൽ ലോബികൾക്ക് കനത്ത പ്രഹരം: യുഎസ് കോൺഗ്രസിലെ ആദ്യ അഫ്ഗാൻ-അമേരിക്കൻ വനിതയായി ആയിഷ വഹാബ്

ആയിഷ വഹാബ്

വാഷിങ്‌ടൺ: കാലിഫോർണിയയിലെ 14-ാമത് കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിലേക്ക് നടന്ന പ്രത്യേക തെരഞ്ഞെടുപ്പിൽ പ്രോഗ്രസീവ് ഡെമോക്രാറ്റിക് സ്ഥാനാർഥി ആയിഷ വഹാബ് മിന്നുന്ന വിജയം നേടി. ഇതോടെ യു.എസ് കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ അഫ്ഗാൻ-അമേരിക്കൻ വനിതയായി ആയിഷ ചരിത്രത്തിൽ ഇടംപിടിച്ചു. ഡെമോക്രാറ്റ് സ്ഥാനാർഥിയായ മെലിസ ഹെർണാണ്ടസിനെ 20 ശതമാനത്തിലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ആയിഷയുടെ ഈ നേട്ടം.

ലൈംഗിക ആരോപണങ്ങളെത്തുടർന്ന് ഏപ്രിലിൽ എറിക് സ്വൽവെൽ രാജിവെച്ച ഒഴിവിലാണ് പ്രത്യേക തെരഞ്ഞെടുപ്പ് നടന്നത്. ഡെമോക്രാറ്റിക് പാർട്ടിയിലെ കടുത്ത ആഭ്യന്തര പോരാട്ടങ്ങൾക്കൊടുവിലാണ് ആയിഷ വഹാബ് വിജയം ഉറപ്പിച്ചത്. കാലിഫോർണിയയിലെ ഈസ്റ്റ് ബേ മണ്ഡലത്തിൽ തുടക്കം മുതൽ മുന്നേറ്റം കാത്തുസൂക്ഷിച്ച സ്റ്റേറ്റ് സെനറ്ററായ ആയിഷയ്ക്ക്, സംസ്ഥാന ഡെമോക്രാറ്റിക് പാർട്ടിയുടെയും ‘അവർ റെവല്യൂഷൻ’ പ്രസ്ഥാനത്തിന്റെയും ലേബർ യൂണിയനുകളുടെയും പ്രാദേശിക ജനപ്രതിനിധികളുടെയും അറ്റോർണി ജനറലിന്റെയും ശക്തമായ പിന്തുണയുണ്ടായിരുന്നു.

വിജയം സ്ഥിരീകരിച്ച ശേഷം വ്യാഴാഴ്‌ച പുറപ്പെടുവിച്ച പ്രസ്‌താവനയിൽ, ഫോസ്റ്റർ കെയർ ജീവിതത്തിൽ നിന്ന് കോൺഗ്രസിലേക്കുള്ള ഈ യാത്ര അമേരിക്കൻ സ്വപ്‌ന സാക്ഷാത്കാരത്തിന്റെ തെളിവാണെന്ന് ആയിഷ പറഞ്ഞു. ആദ്യമായി ഒരു അഫ്ഗാൻ-അമേരിക്കക്കാരിയെ കോൺഗ്രസിലേക്ക് തെരഞ്ഞെടുത്ത് ഈ മണ്ഡലം ചരിത്രം കുറിച്ചിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

സ്വൽവെലിന്റെ ശേഷിക്കുന്ന കാലാവധി പൂർത്തിയാക്കാൻ അടുത്ത വർഷം ജനുവരി 20 വരെ മാത്രമായിരിക്കും വഹാബിന് അവസരം ലഭിക്കുക. എങ്കിലും, അടുത്ത നവംബറിൽ നടക്കുന്ന സമ്പൂർണ്ണ കാലാവധിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഹെർണാണ്ടസുമായി അവർ വീണ്ടും മത്സരത്തിനൊരുങ്ങുകയാണ്.

സോവിയറ്റ് അധിനിവേശ കാലത്ത് അഫ്ഗാനിസ്ഥാനിൽ നിന്ന് പലായനം ചെയ്ത ആയിഷയുടെ മാതാപിതാക്കൾ ന്യൂയോർക്ക് സിറ്റിയിലാണ് കുടിയേറിയത്. തുടർന്ന് 1987-ൽ വഹാബ് ജനിച്ചു. ജനനത്തിന് തൊട്ടുപിന്നാലെ പിതാവും താമസിയാതെ മാതാവും മരണപ്പെടുകയായിരുന്നു. തുടർന്ന് വഹാബും സഹോദരിയും ഫോസ്റ്റർ കെയർ സംവിധാനത്തിലാണ് വളർന്നത്. പിന്നീട് 9-ാം വയസ്സിൽ ഫ്രീമോണ്ടിലുള്ള ഒരു അഫ്ഗാൻ-അമേരിക്കൻ ദമ്പതികൾ ഇവരെ ദത്തെടുക്കുകയായിരുന്നു.

2018-ൽ ഹേവാർഡ് സിറ്റി കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ യു.എസിൽ ഒരു പൊതു പദവിയിലെത്തുന്ന ആദ്യ അഫ്ഗാൻ-അമേരിക്കൻ വനിതയായി അവർ മാറിയിരുന്നു. തുടർന്ന് 2022-ൽ കാലിഫോർണിയ സ്റ്റേറ്റ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്‌ലിം വനിതയായും അവർ മാറി.

മത്സരത്തിലുടനീളം ആയിഷ മികച്ച മുന്നേറ്റം കാഴ്ചവെച്ചെങ്കിലും, ഇസ്രായേൽ അനുകൂല ലോബിയായ ഐപാക് (AIPAC) വൻതുക ചെലവഴിച്ചതോടെ എതിർസ്ഥാനാർഥിയായ ഹെർണാണ്ടസിന്റെ പ്രചാരണത്തിന് വലിയ ഊർജ്ജം ലഭിച്ചിരുന്നു. ചൊവ്വാഴ്‌ച നടന്ന വോട്ടെടുപ്പിൽ 95 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ആയിഷയുടെ ലീഡ് 6 ശതമാനമായി ചുരുങ്ങിയിരുന്നു. പ്രചാരണത്തിന്റെ അവസാന വാരങ്ങളിൽ ഹെർണാണ്ടസിനെ പിന്തുണച്ചും ആയിഷയെ അധിക്ഷേപിച്ചും പരസ്യങ്ങൾ നൽകാൻ ഐപാക് 50 ലക്ഷത്തിലധികം ഡോളർ ചെലവഴിച്ചതായി റിപ്പോർട്ടുകളുണ്ട്. അമേരിക്കൻ രാഷ്ട്രീയത്തിലെ സാമ്പത്തിക ഇടപാടുകൾ നിരീക്ഷിക്കുന്ന ‘ട്രാക്ക് എ.ഐ.പി.എ.സി’ (TrackAIPAC) നൽകുന്ന വിവരമനുസരിച്ച്, ഹെർണാണ്ടസിനായി മാത്രം ഏകദേശം 64 ലക്ഷം ഡോളർ ലോബി ഗ്രൂപ്പ് ചെലവഴിച്ചിട്ടുണ്ട്.

നേരത്തേ ഐപാകിന് വലിയ തിരിച്ചടി നൽകിക്കൊണ്ട് യു.എസ് സെനറ്റിലേക്കുള്ള ഡെമോക്രാറ്റിക് പ്രൈമറിയിൽ ഈജിപ്ഷ്യൻ-അമേരിക്കൻ വംശജനായ ഡോ. അബ്ദുൽ അൽ സയീദ് വിജയിച്ചിരുന്നു. ഇസ്രായേൽ അനുകൂല ഗ്രൂപ്പുകളുടെ 60 ദശലക്ഷം ഡോളറിലധികം വരുന്ന പ്രചാരണ ചെലവുകളെയും എതിർപ്പുകളെയും അതിജീവിച്ചായിരുന്നു അദ്ദേഹത്തിന്റെ ഈ നേട്ടം.

Also read: