‘ഹിജാബ് ഇസ്ലാമിൽ അനിവാര്യമല്ല; യൂണിഫോമിനൊപ്പം അനുവദിക്കാനാവില്ല’: വിദ്യാർഥിനിയുടെ ഹരജി തള്ളി അലഹബാദ് ഹൈക്കോടതി
ലഖ്നൗ: സ്കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം വിദ്യാർഥിനി നൽകിയ ഹരജി അലഹബാദ് ഹൈക്കോടതി തള്ളി. ഹിജാബ് ധരിക്കുന്നത് ഇസ്ലാം മതാചാരപ്രകാരമുള്ള അനിവാര്യാനുഷ്ഠാനമാണെന്ന് സ്ഥാപിക്കാൻ ഹരജിക്കാരിക്ക് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ജെ.ജെ മുനീർ, ജസ്റ്റിസ് ഇന്ദ്രജിത് ശുക്ല എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നടപടി. ഓഗസ്റ്റ് 21-നാണ് കോടതി വിധി പുറപ്പെടുവിച്ചത്.
പ്രയാഗരാജിലെ ടാഗോർ പബ്ലിക് സ്കൂളിലെ 11-ാം ക്ലാസ് വിദ്യാർഥിനിയാണ് മാതാവ് വഴി കോടതിയെ സമീപിച്ചത്. ആറാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ താൻ ഹിജാബ് ധരിച്ചാണ് പഠിച്ചതെന്നും അന്ന് സ്കൂൾ അധികൃതർ എതിർത്തിരുന്നില്ലെന്നും കുട്ടി വാദിച്ചു. ഹിജാബ് ധരിക്കൽ മതവിശ്വാസത്തിന്റെ അനിവാര്യ ഭാഗമാണെന്നും ഇത് തടയുന്നത് ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നുമായിരുന്നു ഹരജിയിലെ പ്രധാന വാദം.
എന്നാൽ, ഹിജാബ് ധരിക്കാതിരുന്നാൽ ഒരു സ്ത്രീയുടെ ഇസ്ലാമിക വിശ്വാസത്തിന് കോട്ടം സംഭവിക്കില്ലെന്നും അതിനാൽ ഇത് അനിവാര്യ മതാചാരമായി കണക്കാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഹരജിക്കാരി ഹാജരാക്കിയ സ്കൂൾ ചിത്രങ്ങൾ പരിശോധിച്ചപ്പോൾ അതേ മതവിഭാഗത്തിലെ മറ്റ് പെൺകുട്ടികളാരും ഹിജാബ് ധരിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.
ഏകീകൃതവും വിവേചനരഹിതവും അച്ചടക്കം നിലനിർത്താൻ ഉദ്ദേശിച്ചുള്ളതുമാണെങ്കിൽ വസ്ത്രധാരണച്ചട്ടം നിശ്ചയിക്കാനുള്ള പൂർണ അധികാരം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുണ്ടെന്ന് കോടതി വിധിച്ചു. വ്യക്തിപരമായോ മതപരമായോ ഉള്ള താത്പര്യങ്ങളുടെ പേരിൽ യൂണിഫോമിൽ പ്രത്യേക ഇളവുകൾ ആവശ്യപ്പെടാൻ വിദ്യാർഥികൾക്ക് നിയമപരമായ അവകാശമില്ലെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു.