പള്ളി ആക്രമിക്കാൻ ഇരച്ചെത്തിയ സംഘത്തെ ഒറ്റക്കാലിൽ നേരിട്ട നേപ്പാളി യുവാവിന് സൗദിയുടെ ആദരം; സൗജന്യ ഉംറ, കൃത്രിമക്കാലിന് ചികിത്സ | Nepali Man Defended Mosque Umrah
റിയാദ്: നേപ്പാളിൽ വർഗീയ സംഘർഷങ്ങൾക്കിടയിൽ മസ്ജിദ് സംരക്ഷിക്കാൻ ഒറ്റക്കാലിൽ ഒറ്റയ്ക്ക് പോരാടിയ യുവാവിന് സൗദി ജീവകാരുണ്യ പ്രവർത്തകരുടെ ആദരം(Nepali Man Defended Mosque Umrah). സമൂഹമാധ്യമങ്ങളിൽ തരംഗമായ വീഡിയോയിലെ നായകനായ ഷെയ്ഖ് അമീറുല്ലയ്ക്കും അദ്ദേഹത്തിന്റെ മാതാപിതാക്കൾക്കുമാണ് സൗദി ജീവകാരുണ്യ പ്രവർത്തകർ പൂർണ ചെലവിൽ മക്കയിലേക്ക് ഉംറ തീർത്ഥാടനത്തിന് അവസരമൊരുക്കിയത്. മാതാപിതാക്കൾക്കൊപ്പം സൗദി അറേബ്യയിലെത്തിയ അദ്ദേഹം ഉംറ ചടങ്ങുകൾ വിജയകരമായി പൂർത്തിയാക്കി. അദ്ദേഹത്തിന് കൃത്രിമക്കാൽ വച്ചുനൽകാനുള്ള ശസ്ത്രക്രിയയ്ക്കുള്ള സഹായവും ഇവർ ഉറപ്പുനൽകിയിട്ടുണ്ട്.
അന്ന് നേപ്പാളില്‍ നടന്നതെന്ത്? | Nepali Man Defended Mosque Umrah
കഴിഞ്ഞ ഫെബ്രുവരി ആദ്യത്തിൽ നേപ്പാളിലെ റൗട്ടഹത് ജില്ലയിലാണ് സംഭവം നടന്നത്. പ്രദേശത്ത് നടന്ന ഒരു ഉത്സവവുമായി ബന്ധപ്പെട്ട് ഉടലെടുത്ത സംഘർഷത്തിനിടെ ഒരു സംഘം പള്ളിക്ക് നേരെ ആക്രമണത്തിന് മുതിരുകയായിരുന്നു. എന്നാൽ, തന്റെ വൈകല്യം മറന്ന് ഒരു വടിയുടെ സഹായത്തോടെ പള്ളിയുടെ കവാടത്തിന് മുന്നിൽ ഷെയ്ഖ് അമീറുല്ല ഒറ്റയ്ക്കു ചെറുത്തുനിൽക്കുകയും അക്രമികളെ പിന്തിരിപ്പിക്കുകയുമാണുണ്ടായത്. അക്രമികൾക്ക് മുന്നിൽ ഭയചകിതനാകാതെ പള്ളി സംരക്ഷിക്കാൻ ശ്രമിക്കുന്ന ഇയാളുടെ ധീരത നിറഞ്ഞ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയും ആഗോളതലത്തിൽ വലിയ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തിരുന്നു.
വീഡിയോ വൈറലായതിനെ തുടർന്ന് ഇദ്ദേഹത്തെ കണ്ടെത്താനായി ഒരു സംഘം സൗദി പൗരന്മാർ സമൂഹമാധ്യമങ്ങൾ വഴി തിരച്ചിൽ നടത്തി. നേപ്പാൾ മുസ്ലിം പീസ് സൊസൈറ്റി ചെയർമാൻ എന്ന നിലയിൽ ചില റിപ്പോർട്ടുകളിൽ കണ്ട വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷെയ്ഖ് അമീറുല്ലയെ പിന്നീട് കണ്ടെത്തുന്നത്. ഇതിനു പിന്നാലെയാണ് സൗദിയിലെ ജീവകാരുണ്യ പ്രവർത്തകർ ഇദ്ദേഹത്തിനും കുടുംബത്തിനും ഉംറ വാഗ്ദാനം ചെയ്തത്.
കൃത്രിമക്കാലുമായി മടക്കം | Nepali Man Defended Mosque Umrah
തീർത്ഥാടനത്തിന് പുറമെ, മറ്റൊരു വലിയ കാരുണ്യപ്രവർത്തനവും അദ്ദേഹത്തെ തേടിയെത്തി. ബദർ മെഡിക്കൽ അസോസിയേഷൻ അദ്ദേഹത്തിന് സൗജന്യമായി കൃത്രിമക്കാൽ വച്ചുനൽകാമെന്ന് അറിയിക്കുകയായിരുന്നു. നിലവിൽ സൗദിയിലെ പ്രത്യേക പ്രോസ്‌തെറ്റിക് സെന്ററിൽ അദ്ദേഹത്തിന്റെ അളവുകൾ എടുക്കുന്ന നടപടികൾ പൂർത്തിയായിട്ടുണ്ട്. കൃത്രിമക്കാൽ ഘടിപ്പിച്ച്, സ്വന്തം രണ്ടു കാലുകളിൽ നടന്ന് നേപ്പാളിലേക്ക് മടങ്ങാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം ഇപ്പോൾ സൗദിയിൽ തുടരുന്നത്.