ഓഫീസ് നിർമാണത്തിന്റെ മറവിൽ പിരിവ്, പണം നേതാക്കളുടെ പോക്കറ്റിലേക്ക്; എറണാകുളത്ത് ബിജെപിയിൽ ഫണ്ട് വിവാദം
എറണാകുളം: തിരഞ്ഞെടുപ്പ് ഫണ്ട് തിരിമറി വിവാദത്തിന് പിന്നാലെ എറണാകുളത്തും ബി.ജെ.പിയിൽ വീണ്ടും ഫണ്ട് പിരിവ് വിവാദം പുകയുന്നു. മേഖല ഓഫീസ് നിർമാണത്തിന്റെയും നേതാക്കൾക്കായുള്ള പഠനശിബിരം സംഘടിപ്പിക്കുന്നതിന്റെയും പേരിൽ വൻതോതിൽ പണപ്പിരിവ് നടക്കുന്നതായാണ് പ്രധാന ആരോപണം.
ബിജെപിയുടെ കടവന്ത്ര മേഖല ഓഫീസ് നിർമാണം, നേതാക്കൾക്കായുള്ള പഠനശിബിരം എന്നിവയുടെ മറവിൽ വൻ പണപ്പിരിവാണ് തകൃതിയായി നടക്കുന്നത്. പരിപാടിയുടെ സംഘടനാ ചുമതലയില്ലാത്തവർ പോലും ഫണ്ട് സമാഹരണത്തിന് ഇറങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
എന്നാൽ, പിരിച്ചെടുത്ത പണം മുഴുവനായും പാർട്ടി അക്കൗണ്ടിലേക്ക് എത്തുന്നില്ലെന്നും ചില നേതാക്കളുടെ വ്യക്തിപരമായ പോക്കറ്റിലേക്ക് പോകുന്നതായും പാർട്ടിയിലെ ഒരുവിഭാഗം ശക്തമായി ആരോപിക്കുന്നു. ബിജെപി ജില്ലാ നേതാക്കളുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ വന്ന ഓഡിയോ സന്ദേശം ഈ വിവരങ്ങൾ വ്യക്തമാക്കുന്നുണ്ട്.
കടവന്ത്രയിലെ ഓഫീസ് നിർമാണം നീണ്ടുപോകുന്നത് പാർട്ടിക്കകത്ത് വലിയ അഭിപ്രായവ്യത്യാസങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. 4 കോടി 60 ലക്ഷം രൂപയാണ് ഓഫീസ് നിർമാണത്തിനായി ആകെ ചെലവ് നിശ്ചയിച്ചിരുന്നത്. ഇതിൽ 3 കോടി രൂപ കേന്ദ്ര നേതൃത്വം നൽകി. ബാക്കി വരുന്ന തുകയാണ് പ്രാദേശിക തലത്തിൽ നിന്ന് സമാഹരിക്കുന്നത്. ഇതിന്റെ പേരിലാണ് പാർട്ടിയിൽ ഇപ്പോൾ വൻതോതിൽ പണപ്പിരിവ് നടക്കുന്നുവെന്ന ആരോപണം ഉയർന്നിട്ടുള്ളത്. മുൻപ് തിരഞ്ഞെടുപ്പ് ഫണ്ട് തിരിമറി വിവാദം ബി.ജെ.പിയെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ കൊച്ചിയിൽ ഉയർന്നു വന്ന പണപ്പിരിവ് വിവാദം പാർട്ടിക്ക് പുതിയ തലവേദനയാവുകയാണ്.