ലൈംഗികബന്ധത്തിന് വിസമ്മതിച്ചു; കൊച്ചിയിൽ ഭിന്നശേഷിക്കാരന് ക്രൂരമർദ്ദനം, യുവതിയുടെ സുഹൃത്തുക്കൾ പിടിയിൽ
കൊച്ചി: പനമ്പിള്ളി നഗറിലെ ലോഡ്ജിൽ ഭിന്നശേഷിക്കാരനായ യുവാവിനെ ക്രൂരമായി മർദിച്ചു. ലൈംഗികബന്ധത്തിന് വിസമ്മതിച്ചതിനെ തുടർന്നാണ് കലൂരിൽ താമസിക്കുന്ന കൊല്ലം സ്വദേശിയായ യുവാവിന് മർദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തു. കണ്ടാലറിയാവുന്ന മറ്റ് മൂന്ന് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട യുവതി യുവാവിനെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇവർ തമ്മിലുള്ള ചാറ്റിങ്ങിൽ പ്രകോപിതനായ യുവതിയുടെ മറ്റൊരു സുഹൃത്ത്, യുവതിയെ ഉപയോഗിച്ച് തന്നെ യുവാവിനെ ലോഡ്ജിലെത്തിച്ചു. അവിടെയുണ്ടായിരുന്ന സുഹൃത്തുക്കൾ ചേർന്ന് യുവതിയുമായി ലൈംഗികബന്ധത്തിന് നിർബന്ധിക്കുകയും വിസമ്മതിച്ചപ്പോൾ ടോർച്ച് ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയുമായിരുന്നുവെന്നാണ് പരാതി.
മർദനത്തിൽ യുവാവിന്റെ വാരിയെല്ലിന് പൊട്ടലേറ്റിട്ടുണ്ട്. പിന്നീട് സുഹൃത്തുക്കളാണ് പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്. ബധിരനും മൂകനുമായ യുവാവ് ഭിന്നശേഷി സംഘടന വഴി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്.