കൊടും ചൂടിൽ അഞ്ചുവയസ്സുകാരിയായ കൊച്ചുമകളെ ഗേറ്റിൽ കെട്ടിയിട്ടു; വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ
ചണ്ഡീഗഢ്: അഞ്ചുവയസ്സുകാരിയായ കൊച്ചുമകളെ കൊടും ചൂടിൽ വീടിന്റെ ഗേറ്റിൽ കെട്ടിയിട്ട സംഭവത്തിൽ പഞ്ചാബ് പോലീസിലെ വനിതാ എഎസ്ഐയ്ക്ക് സസ്പെൻഷൻ. ഫരീദ്‌കോട്ടിലെ മഹിളാ മിത്ര ഹെൽപ്പ് ഡെസ്കിൽ സേവനമനുഷ്ഠിക്കുന്ന സരബ്ജിത് കൗറിനെതിരെയാണ് നടപടി എടുത്തത്. ക്രൂരതയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പോലീസ് നടപടി.
കുട്ടിയുടെ കൈകാലുകൾ തുണികൊണ്ട് ഗേറ്റിൽ ബന്ധിച്ച നിലയിലായിരുന്നു. പെൺകുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽക്കാരാണ് കെട്ടഴിച്ചു മാറ്റി കുട്ടിയെ രക്ഷപ്പെടുത്തിയത്. ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട ഫരീദ്കോട്ട് സീനിയർ പോലീസ് സൂപ്രണ്ട് പ്രജ്ഞ ജെയിൻ ഉടനടി സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
കുട്ടിയുടെ മാതാപിതാക്കൾ നിലവിൽ പോർച്ചുഗലിലാണ് താമസിക്കുന്നത്. മുത്തശ്ശിയായ സരബ്ജിത് കൗറിന്റെ സംരക്ഷണയിലായിരുന്നു പെൺകുട്ടി കഴിഞ്ഞിരുന്നത്. പോലീസ് സേനയുടെ ഭാഗമായിരുന്നിട്ടും തികച്ചും അസ്വീകാര്യമായ പെരുമാറ്റമാണ് ഉദ്യോഗസ്ഥയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ഡിഎസ്പി തർലോചൻ സിങ് പ്രതികരിച്ചു.