100 രൂപയ്ക്ക് മുകളിലുള്ള ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് നികുതി; നേപ്പാളിൽ വൻ പ്രതിഷേധം
കാഠ്മണ്ഡു: ഇന്ത്യയിൽ നിന്ന് 100 രൂപയ്ക്ക് (NRS 100) മുകളിലുള്ള ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് നികുതി ഏർപ്പെടുത്താനുള്ള നേപ്പാൾ സർക്കാരിന്റെ നീക്കത്തിനെതിരെ അതിർത്തി നഗരമായ ബിർഗഞ്ചിൽ വൻ പ്രതിഷേധം. റവന്യൂ ചോർച്ച തടയാനും പ്രാദേശിക വിപണിയെ സംരക്ഷിക്കാനുമാണ് ഈ നടപടിയെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും, നിത്യോപയോഗ സാധനങ്ങൾക്കായി ഇന്ത്യൻ വിപണിയെ ആശ്രയിക്കുന്ന സാധാരണക്കാരെ ഇത് സാരമായി ബാധിച്ചിരിക്കുകയാണ്.
നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ‘റോട്ടി-ബേട്ടി’ (ഭക്ഷണവും വിവാഹബന്ധവും) ബന്ധത്തെ തകർക്കുന്ന നടപടിയാണിതെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു. ജനന മരണം വരെയുള്ള ചടങ്ങുകൾക്കും കൃഷിക്ക് ആവശ്യമായ വളത്തിനുപോലും അതിർത്തിക്കപ്പുറത്തെ വിപണികളെയാണ് അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങൾ പ്രധാനമായും ആശ്രയിക്കുന്നത്. മുൻപ് ചെറിയ തുകയ്ക്കുള്ള വീട്ടുസാധനങ്ങൾക്ക് കസ്റ്റംസ് നികുതിയിൽ ഇളവ് നൽകിയിരുന്നു. എന്നാൽ ഇപ്പോൾ സായുധ പോലീസ് സേനയെ (APF) ഉപയോഗിച്ച് ഓരോ ബാഗും പരിശോധിച്ച് നികുതി ഈടാക്കുന്നത് അതിർത്തിയിൽ സംഘർഷാവസ്ഥയ്ക്ക് കാരണമായിട്ടുണ്ട്.
ഇതിനു പുറമെ, നേപ്പാൾ സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ ഇന്ത്യൻ രജിസ്ട്രേഷനുള്ള സ്വകാര്യ വാഹനങ്ങൾ രാജ്യത്തേക്ക് പ്രവേശിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കാഠ്മണ്ഡുവിൽ നിന്നുള്ള ഈ കർശനമായ തീരുമാനങ്ങൾ മധേഷ് മേഖലയിലെ ജനങ്ങളുടെ ജീവിതത്തെ അവഗണിക്കുന്നതാണെന്ന് പ്രാദേശിക രാഷ്ട്രീയ പാർട്ടികളും സിവിൽ സൊസൈറ്റി നേതാക്കളും കുറ്റപ്പെടുത്തി. അതിർത്തി കടന്നുള്ള ചെറുകിട വ്യാപാരത്തെയും സാധാരണക്കാരുടെ ജീവിതത്തെയും പ്രതിസന്ധിയിലാക്കുന്ന ഈ ‘അപ്രഖ്യാപിത ഉപരോധം’ പിൻവലിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.