11/05/2026
[fontresizer_tawhidurrahmandear_widget]

വധശ്രമങ്ങളെ അതിജീവിച്ച കരുത്ത്; ട്രംപിൻ്റെ ധീരതയ്ക്ക് 22 അടി ഉയരമുള്ള സ്വർണ പ്രതിമ സമർപ്പണം

 വധശ്രമങ്ങളെ അതിജീവിച്ച കരുത്ത്; ട്രംപിൻ്റെ ധീരതയ്ക്ക് 22 അടി ഉയരമുള്ള സ്വർണ പ്രതിമ സമർപ്പണം

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കൂറ്റൻ സുവർണ്ണ പ്രതിമ ഫ്ലോറിഡയിലെ ഡോറൽ റിസോർട്ടിൽ അനാവരണം ചെയ്തു. 22 അടി ഉയരമുള്ള ഈ പ്രതിമയ്ക്ക് ‘ഡോൺ കൊളോസസ്’ എന്നാണ് പേരിട്ടിരിക്കുന്നത്. ഏഴടി ഉയരമുള്ള പീഠത്തിന് മുകളിലാണ് ഈ കൂറ്റൻ ശില്പം സ്ഥാപിച്ചിരിക്കുന്നത്.

ക്രിപ്റ്റോ കറൻസി രംഗത്തെ പ്രമുഖരും ‘പേട്രിയറ്റ്’ മീംകോയിൻ നിക്ഷേപകരും ചേർന്ന് ഏകദേശം നാലര ലക്ഷം ഡോളർ (ഏകദേശം 3.7 കോടി രൂപ) ചിലവഴിച്ചാണ് ഈ പ്രതിമ നിർമ്മിച്ചത്. ഒഹായോയിൽ നിന്നുള്ള പ്രശസ്ത ശില്പി അലൻ കോട്രില്ലാണ് ഈ ശില്പം രൂപകൽപ്പന ചെയ്തത്. ട്രംപിന് നേരെയുണ്ടായ വധശ്രമങ്ങളെ അതിജീവിച്ച അദ്ദേഹത്തിന്റെ കരുത്തിന്റെ പ്രതീകമായാണ് പ്രതിമയിൽ സ്വർണ്ണപ്പാളികൾ പൊതിഞ്ഞിരിക്കുന്നത്.

പ്രതിമയുടെ അനാവരണ ചടങ്ങിൽ നേരിട്ട് എത്താൻ സാധിച്ചില്ലെങ്കിലും ഡൊണാൾഡ് ട്രംപ് ഫോണിലൂടെ ചടങ്ങിൽ പങ്കുചേരുകയും ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കും ദാതാക്കൾക്കും പ്രത്യേക നന്ദി അറിയിക്കുകയും ചെയ്തു. ഈ നിർമ്മിതി ഒരു ആരാധനാ വിഗ്രഹമല്ലെന്നും മറിച്ച് അമേരിക്കയോടുള്ള രാജ്യസ്നേഹത്തിന്റെയും ആത്മബലത്തിന്റെയും അടയാളമാണെന്നും ഇതിന് നേതൃത്വം നൽകിയ ബേൺസ് വ്യക്തമാക്കി. കായിക രംഗത്തെ ഇതിഹാസ താരങ്ങൾക്ക് പ്രതിമകൾ നിർമ്മിച്ച് ആദരവ് നൽകുന്നത് പോലെ ട്രംപിനുള്ള ഒരു ആദരമായാണ് അനുയായികൾ ഇതിനെ കാണുന്നത്.

എന്നാൽ, ഈ നീക്കത്തിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളും ഉയരുന്നുണ്ട്. ഒരു രാഷ്ട്രീയ നേതാവിനെ ഇത്തരത്തിൽ ദൈവതുല്യമായി പ്രതിഷ്ഠിക്കുന്നത് ജനാധിപത്യത്തിന് ഗുണകരമല്ലെന്നും ഇതൊരു വ്യക്തിപൂജയാണെന്നുമാണ് വിമർശകരുടെ പക്ഷം. അമേരിക്കൻ രാഷ്ട്രീയത്തിൽ ട്രംപിനുള്ള സ്വാധീനം ഒരിക്കൽ കൂടി ഉറപ്പിക്കുന്നതാണ് ഈ പുതിയ സംഭവവികാസമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. സോഷ്യൽ മീഡിയയിലും ഈ സുവർണ്ണ പ്രതിമയെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ രീതിയിലുള്ള ചർച്ചകളാണ് നടക്കുന്നത്.

Also read: