‘ഹിന്ദു രാജ്യത്ത് താമസിച്ചിട്ടും ജയ് ശ്രീറാം എന്ന് പറയാൻ കഴിയുന്നില്ലേ’; യുപിയിൽ മുസ്ലിം യുവാക്കൾക്ക് ക്രൂരമർദനം
ലഖ്നൗ: ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ രണ്ട് മുസ്ലിം യുവാക്കളെ ഒരു സംഘം ആളുകൾ ക്രൂരമായി മർദിക്കുകയും ‘ജയ് ശ്രീറാം’ വിളിക്കാൻ നിർബന്ധിക്കുകയും ചെയ്ത സംഭവത്തിൽ പോലീസ് കേസെടുത്തു. സുൽത്താൻപൂർ ജില്ലയിലെ ചന്ദ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഫരാമപൂർ പ്രദേശത്താണ് സംഭവം. അക്രമികൾ യുവാക്കളെ മർദിക്കുന്നതിന്റെയും അധിക്ഷേപിക്കുന്നതിന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്നാണ് പോലീസ് നടപടി.
അഞ്ചോ ആറോ പേരടങ്ങുന്ന സംഘമാണ് ആക്രമണത്തിന് പിന്നിൽ. “ഹിന്ദു രാജ്യത്ത് താമസിച്ചിട്ടും ജയ് ശ്രീറാം എന്ന് പറയാൻ കഴിയുന്നില്ലേ” എന്ന് അക്രമികളിൽ ഒരാൾ ചോദിക്കുന്നതും ഇരകൾ കരുണയ്ക്കായി അപേക്ഷിച്ചിട്ടും മർദനം തുടരുന്നതും ദൃശ്യങ്ങളിലുണ്ട്. ഫരാമപൂർ സ്വദേശിയായ അഫ്താബ് ആലം (17), ബന്ധുവായ സീഷാൻ എന്നിവരാണ് ആക്രമിക്കപ്പെട്ടത്. അഫ്താബിന്റെ പിതാവ് ജലീൽ ആലം നൽകിയ രേഖാമൂലമുള്ള പരാതിയിലാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
സാക്ഷം പാണ്ഡെ, ചന്ദൻ, വിക്കി ജയ്സൽ എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റ് നാല് പേർക്കുമെതിരെയാണ് കേസ്. ഭാരതീയ ന്യായ സംഹിതയിലെ (BNS) പൊതു ഉദ്ദേശ്യം (സെക്ഷൻ 3(5)), മനഃപൂർവമായ അപമാനം (സെക്ഷൻ 352), സ്വമേധയാ വേദനിപ്പിക്കൽ (സെക്ഷൻ 115 (2)), ക്രിമിനൽ ഭീഷണി (സെക്ഷൻ 351 (3)), തെറ്റായ നിയന്ത്രണം (സെക്ഷൻ 126 (2)) എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. എന്നാൽ എഫ്ഐആറിൽ വിദ്വേഷ കുറ്റകൃത്യങ്ങളോ വിദ്വേഷ പ്രസംഗങ്ങളോ സംബന്ധിച്ച വകുപ്പുകളൊന്നും ഉൾപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
സംഭവത്തിൽ രണ്ട് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ബാക്കിയുള്ളവർക്കായി അന്വേഷണം ഊർജിതമാക്കിയെന്നും ലംബുവ ഏരിയ ഓഫീസറും ചന്ദ സ്റ്റേഷൻ ഹൗസ് ഓഫീസറും സ്ഥിരീകരിച്ചു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുന്നതിനായി പോലീസ് പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് കൂടുതൽ നിയമനടപടികളുമായി മുന്നോട്ട് പോവുകയാണ്.