‘പന്ത്രണ്ടാം ക്ലാസിന് ശേഷം പഠനം നിർത്തണം, ഡിഗ്രി കൊണ്ട് കാര്യമില്ല’; 100 ബിരുദധാരികളിൽ 3 പേർക്ക് മാത്രമേ ജോലി ലഭിക്കുന്നുള്ളൂ -സൗരഭ് മുഖർജി
സൗരഭ് മുഖർജി
ന്യൂഡൽഹി: ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായം പാടെ കാലഹരണപ്പെട്ടതാണെന്നും, ബിരുദം നേടുന്നതിനേക്കാൾ നല്ലത് പന്ത്രണ്ടാം ക്ലാസിന് ശേഷം തൊഴിലിനിറങ്ങുന്നതാണ് പലർക്കും ഗുണകരമെന്നും പ്രമുഖ നിക്ഷേപകനും മാർസെലസ് ഇൻവെസ്റ്റ്മെന്റ് മാനേജർസ് സ്ഥാപകനുമായ സൗരഭ് മുഖർജി. ഒരു പോഡ്‌കാസ്റ്റ് അഭിമുഖത്തിലാണ് അദ്ദേഹം ഇന്ത്യൻ വിദ്യാഭ്യാസ മേഖലയിലെ ഗുരുതരമായ പോരായ്‌മകൾ ചൂണ്ടിക്കാട്ടിയത്.
ഇന്ത്യയിലെ വിദ്യാഭ്യാസ രീതി ഇപ്പോഴും ‘റോട്ട് ലേണിങ്’ (Rote Learning) അഥവാ മനഃപാഠം പഠിച്ച് പരീക്ഷ എഴുതുക എന്ന രീതിയിലാണ് മുന്നോട്ട് പോകുന്നത്. എ.ഐ (AI), ഇലക്ട്രിക് വാഹനങ്ങൾ, ബയോടെക്, ക്ലീൻ ടെക് തുടങ്ങിയ ആധുനിക മേഖലകളിലേക്ക് ആവശ്യമായ ചിന്താശേഷിയോ നൈപുണ്യമോ ഈ സമ്പ്രദായം നൽകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ ബിരുദധാരികൾക്കിടയിലെ തൊഴിലില്ലായ്‌മ നിരക്ക് 30-40 ശതമാനത്തോളമാണ്. എന്നാൽ നിരക്ഷരരായ ആളുകൾക്കിടയിൽ ഇത് വെറും 3 ശതമാനം മാത്രമാണെന്നും മുഖർജി ചൂണ്ടിക്കാട്ടി. കോളേജിൽ നിന്ന് പുറത്തിറങ്ങുന്ന 100 ബിരുദധാരികളിൽ മൂന്നുപേർക്ക് മാത്രമേ ആ വർഷം ജോലി ലഭിക്കുന്നുള്ളൂവെന്നും അദ്ദേഹം കണക്കുകൾ ഉദ്ധരിച്ച് പറഞ്ഞു.
ഓഫീസിൽ എയർകണ്ടീഷൻ ചെയ്ത മുറിയിലിരുന്ന് ജോലി ചെയ്യുന്ന ഒരു ബിരുദധാരിയെക്കാൾ കൂടുതൽ വരുമാനം ചിലപ്പോൾ ഒരു നിർമ്മാണ സൈറ്റിൽ (Construction site) ജോലി ചെയ്യുന്ന തൊഴിലാളിക്കോ ജെ.സി.ബി ഓപ്പറേറ്റർക്കോ ലഭിക്കാറുണ്ടെന്ന് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ മധ്യവർഗ്ഗം ഇപ്പോഴും പരമ്പരാഗത ബിരുദങ്ങൾക്ക് പിന്നാലെ പായുകയാണെന്നും, എന്നാൽ യഥാർഥത്തിൽ തൊഴിൽ വിപണി ആവശ്യപ്പെടുന്നത് ചിന്തിക്കാനും പ്രശ്‌നങ്ങൾ പരിഹരിക്കാനുമുള്ള കഴിവുകളാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഇന്ത്യൻ തൊഴിലുടമകൾ തന്നെ കോളേജ് ബിരുദങ്ങൾക്ക് അമിത പ്രാധാന്യം നൽകുന്നത് കുറച്ചുവരികയാണ്. ആധുനിക കാലഘട്ടത്തിന് അനുസൃതമായി വിദ്യാർഥികളെ കാര്യങ്ങൾ ചിന്തിക്കാൻ പഠിപ്പിക്കുന്ന രീതിയിലേക്ക് വിദ്യാഭ്യാസ സമ്പ്രദായം മാറേണ്ടത് അത്യാവശ്യമാണ്. ബിരുദധാരികൾക്ക് ജോലി ലഭിക്കാത്ത അവസ്ഥക്ക് കാരണം വിദ്യാഭ്യാസവും തൊഴിലും തമ്മിലുള്ള വലിയ അന്തരം തന്നെയാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
തന്റെ പുസ്തകമായ ‘ബ്രേക്ക്പോയിന്റിലും’ (Breakpoint) ഇത്തരം സാമൂഹിക-സാമ്പത്തിക വിഷയങ്ങളെക്കുറിച്ച് സൗരഭ് മുഖർജി ഗൗരവകരമായ ചർച്ചകൾ നടത്തിയിട്ടുണ്ട്. സൗരഭ് മുഖർജിയുടെ അഭിപ്രായങ്ങൾ വിദ്യാഭ്യാസരംഗത്തും തൊഴിൽ വിപണിയിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ബിരുദങ്ങൾക്കപ്പുറം പ്രായോഗിക നൈപുണ്യത്തിന് (Skills) കൂടുതൽ പ്രാധാന്യം നൽകേണ്ട സമയമാണിതെന്നാണ് അദ്ദേഹത്തിന്റെ വാദങ്ങളുടെ സാരം.