‘പെട്ടെന്നൊരു ബോംബ് പൊട്ടിത്തെറിച്ച പോലെയായിരുന്നു; ഭൂമി കിടുങ്ങി, ആകാശം ഇരുണ്ടു’: എത്യോപ്യന്‍ അഗ്നിപർവതത്തെ കുറിച്ച് ദൃക്സാക്ഷികള്‍
അഡിസ് അബാബ: ഏകദേശം 10,000 വർഷത്തോളം നിഷ്‌ക്രിയമായി കിടന്ന എത്യോപ്യയിലെ ഹെയ്‌ലി ഗുബ്ബി അഗ്നിപർവതം ശക്തമായി പൊട്ടിത്തെറിച്ചതിന്‍റെ ആശങ്കയിലാണ് ലോകം. സംഭവം വന്‍ ദുരന്തമാണ് സൃഷ്ടിച്ചിരിക്കുന്നത്. പുകയും ചാരവും നിറഞ്ഞ ഒരു ബോംബ് പോലെയാണ് പൊട്ടിത്തെറിയെ അനുഭവപ്പെട്ടതെന്ന് പ്രദേശവാസികൾ വിശേഷിപ്പിച്ചു.
“പെട്ടെന്നൊരു ബോംബ് പൊട്ടുന്നത് പോലെ തോന്നി, ഭൂമി കിടുങ്ങുന്നതും ആകാശം ഇരുണ്ടുപോകുന്നതും പോലെയായിരുന്നു ആ അനുഭവം,” ഒരു ദൃക്‌സാക്ഷി പ്രതികരിച്ചു. സ്ഫോടനത്തിന്റെ ഭീകരത വ്യക്തമാക്കുന്ന വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
രാജ്യത്തെ അഫാർ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഹെയ്‌ലി ഗുബ്ബി അഗ്നിപർവതം ഇന്നലെ പുലർച്ചെയാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തെ തുടർന്ന് പുറത്തുവന്ന ചാരക്കൂമ്പാരങ്ങൾ ചെങ്കടലിന് കുറുകെ യെമനിലേക്കും ഒമാനിലേക്കും ഒഴുകിയെത്തുന്നതായി റിപ്പോർട്ടുകൾ പറയുന്നു. അഗ്നിപർവതത്തിന് അടുത്തുള്ള അഫ്‌ഡെറ ഗ്രാമത്തെ 15 കിലോമീറ്റർ ഉയരത്തിൽ വരെ ചാരം മൂടി.
ഹെയ്‌ലി ഗുബ്ബി അഗ്നിപർവതം മുമ്പ് പൊട്ടിത്തെറിച്ചതിന്റെ ചരിത്രപരമായ രേഖകളൊന്നും ലഭ്യമല്ലെന്ന് ഭരണാധികാരി മുഹമ്മദ് സെയ്ദ് പറഞ്ഞു. നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. പ്രദേശത്ത് നാശനഷ്ടങ്ങൾ വിലയിരുത്തി വരികയാണ്.