ഉ.കൊറിയയുടെ അടുത്ത ‘സർവാധികാരി ‘ ഈ 13-കാരിയോ? ചര്‍ച്ചയായി മുത്തച്ഛന്റെ ശവകുടീരത്തിലെ സന്ദർശനം
പ്യോങ്യാങ്: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ പിൻഗാമി മകൾ കിം ജു എ (Kim Ju Ae) തന്നെയാണെന്ന അഭ്യൂഹങ്ങൾക്ക് ശക്തിപകർന്ന് പുതിയ നീക്കം. പുതുവർഷ ദിനത്തിൽ രാജ്യത്തെ മുൻ ഭരണാധികാരികളുടെ ശവകുടീരത്തിൽ കിം ജോങ് ഉന്നിനൊപ്പം മകൾ നടത്തിയ സന്ദർശനമാണ് ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ ചർച്ചയായിരിക്കുന്നത്.
ചരിത്രപ്രധാനമായ സന്ദർശനം
മുത്തച്ഛൻ കിം ജോങ് ഇൽ, മുതുമുത്തച്ഛൻ കിം ഇൽ സുങ് എന്നിവരുടെ ഭൗതികശരീരങ്ങൾ സൂക്ഷിച്ചിരിക്കുന്ന ‘കുംസുസാൻ കൊട്ടാരത്തിൽ’ (Kumsusan Palace of the Sun) ആണ് ഇരുവരും സന്ദർശനം നടത്തിയത്. ഇതാദ്യമായാണ് ഇത്രയും പ്രാധാന്യമുള്ള ഒരു ഔദ്യോഗിക ചടങ്ങിൽ മകളെ കിം പങ്കെടുപ്പിക്കുന്നത്. ഉത്തരകൊറിയൻ രാഷ്ട്രീയത്തിൽ അതീവ പ്രാധാന്യമുള്ള സ്ഥലമാണിത്.
എന്തുകൊണ്ട് കിം ജു എ?
കഴിഞ്ഞ മൂന്ന് വർഷമായി സൈനിക പരേഡുകളിലും മിസൈൽ വിക്ഷേപണ സ്ഥലങ്ങളിലും കിമ്മിനൊപ്പം നിഴൽ പോലെ മകളുണ്ട്. ഏകദേശം 13 വയസ്സ് മാത്രം പ്രായമുള്ള ജു എയെ, കിം കുടുംബത്തിലെ നാലാം തലമുറ ഭരണാധികാരിയായി ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള ബോധപൂർവ്വമായ നീക്കമാണിതെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.
കിമ്മിന് വേറെയും മക്കളുണ്ടെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും അവരെയാരെയും ഇതുവരെ വെളിച്ചത്തു കൊണ്ടുവന്നിട്ടില്ല. ‘ഏറ്റവും പ്രിയപ്പെട്ടവൾ’ എന്നാണ് ഉത്തരകൊറിയൻ മാധ്യമങ്ങൾ ജു എയെ വിശേഷിപ്പിക്കുന്നത്. പ്രായം കുറവായതിനാൽ ഉടൻ ഒരു സ്ഥാനാരോഹണം ഉണ്ടാകില്ലെങ്കിലും, ഭാവിയിലെ ഉത്തരകൊറിയൻ ഭരണം ഒരു സ്ത്രീയുടെ കൈകളിലേക്കാകും എത്തുകയെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്.