04/09/2026
[fontresizer_tawhidurrahmandear_widget]

​ആ ’10 മിനിറ്റ് ഡെലിവറി’ ഓഫർ ഇനി വേണ്ട; ക്വിക്ക് കൊമേഴ്‌സ് കമ്പനികൾക്ക് കേന്ദ്രത്തിന്റെ കടിഞ്ഞാൺ

 ​ആ ’10 മിനിറ്റ് ഡെലിവറി’ ഓഫർ ഇനി വേണ്ട;  ക്വിക്ക് കൊമേഴ്‌സ് കമ്പനികൾക്ക് കേന്ദ്രത്തിന്റെ കടിഞ്ഞാൺ

ന്യൂഡൽഹി: പത്ത് മിനിറ്റ് ഡെലിവറി വാഗ്ദാനങ്ങൾ അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ. ബ്ലിങ്കിറ്റ്, സെപ്‌റ്റോ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് തുടങ്ങിയ ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളോടാണ് കേന്ദ്ര തൊഴിൽ മന്ത്രാലയം ഈ കർശന നിർദ്ദേശം നൽകിയിരിക്കുന്നത്. ഡെലിവറി പങ്കാളികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും സമയപരിധി നിശ്ചയിച്ചുള്ള സമ്മർദ്ദങ്ങൾ ഒഴിവാക്കണമെന്നും കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ കമ്പനി പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു.

സമയബന്ധിതമായി ഉൽപ്പന്നങ്ങൾ എത്തിക്കാനുള്ള മത്സരത്തിനിടയിൽ ഡെലിവറി പങ്കാളികളുടെ ജീവൻ അപകടത്തിലാകുന്നുവെന്ന വ്യാപകമായ പരാതിയെത്തുടർന്നാണ് സർക്കാർ ഇടപെടൽ. സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്‌റ്റോ തുടങ്ങിയ കമ്പനികളുടെ എക്‌സിക്യൂട്ടീവുകളുമായി മന്ത്രി നേരിട്ട് ചർച്ച നടത്തി. 10 മിനിറ്റിനുള്ളിൽ ഉൽപ്പന്നങ്ങൾ എത്തിക്കുമെന്ന അവകാശവാദം ഉപഭോക്താക്കളെ ആകർഷിക്കുമെങ്കിലും, ഇത് റോഡുകളിൽ വലിയ സുരക്ഷാ വെല്ലുവിളികൾ ഉയർത്തുന്നുവെന്ന് സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

സർക്കാർ സമ്മർദ്ദത്തെത്തുടർന്ന് പ്രമുഖ പ്ലാറ്റ്‌ഫോമായ ബ്ലിങ്കിറ്റ് തങ്ങളുടെ പരസ്യവാചകത്തിൽ മാറ്റം വരുത്തിക്കഴിഞ്ഞു. ’10 മിനിറ്റിനുള്ളിൽ 10,000ത്തിലധികം ഉൽപ്പന്നങ്ങൾ ഡെലിവറി ചെയ്യുന്നു’ എന്നതിന് പകരം ‘30,000ത്തിലധികം ഉൽപ്പന്നങ്ങൾ നിങ്ങളുടെ വീട്ടുവാതിൽക്കൽ എത്തിക്കുന്നു’ എന്നാണ് കമ്പനി ഇപ്പോൾ നൽകുന്ന വാഗ്ദാനം. സമയം നിശ്ചയിച്ചുള്ള ഡെലിവറി ലക്ഷ്യങ്ങൾ ഒഴിവാക്കാനാണ് മറ്റ് കമ്പനികൾക്കും നൽകിയിരിക്കുന്ന നിർദ്ദേശം.

മെച്ചപ്പെട്ട വേതനവും സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് കഴിഞ്ഞ മാസം 2ന് ഗിഗ് വർക്കർമാരുടെ യൂണിയനുകൾ വലിയ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഏകപക്ഷീയമായ സമയലക്ഷ്യങ്ങൾ പിൻവലിക്കണമെന്നതായിരുന്നു ഇവരുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ കഴിഞ്ഞ മാസം 31 മുതൽ രാജ്യവ്യാപകമായി പണിമുടക്കുമെന്ന് യൂണിയനുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പ്രതിഷേധങ്ങളെത്തുടർന്ന് സ്വിഗ്ഗിയും സൊമാറ്റോയും ഡെലിവറി ഇൻസെന്റീവുകൾ വർദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും, സുരക്ഷാ കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് തൊഴിലാളി സംഘടനകൾ ആവശ്യപ്പെടുന്നത്. ഗിഗ് വർക്കർമാരുടെ ക്ഷേമത്തിനായി പ്രത്യേക നയരൂപീകരണം നടത്താനുള്ള ആലോചനയിലാണ് കേന്ദ്രസർക്കാർ.

Also read: