പെൺകുട്ടിയുടെ മരണം: ‘ബ്ലാക്ക് വെനം’ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങൾ പുറത്ത്; ഒരു ഫോണിൽ എട്ട് അക്കൗണ്ടുകൾ
കൊച്ചി: ചോറ്റാനിക്കരയിൽ പെൺകുട്ടി ജീവനൊടുക്കിയ സംഭവത്തിൽ വഴിത്തിരിവാകാവുന്ന വിവരങ്ങൾ പുറത്ത്. പെൺകുട്ടി പിന്തുടർന്നിരുന്ന ‘ബ്ലാക്ക് വെനം’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. കൊറിയൻ ചിത്രങ്ങൾ ഉൾപ്പെടെയുള്ള ഉള്ളടക്കങ്ങൾ അക്കൗണ്ടിലുണ്ടായിരുന്നു. പെൺകുട്ടിയുടെ മരണത്തിന് തൊട്ടുപിന്നാലെ പേജിലെ മുപ്പതിലേറെ ഫോളോവേഴ്സ് അപ്രത്യക്ഷമായത് ദുരൂഹത വർദ്ധിപ്പിക്കുന്നു.
സ്കൂൾ കേന്ദ്രീകരിച്ചു നടന്ന സൈബർ ഇടപാടുകളെക്കുറിച്ചും പോലീസിന് നിർണ്ണായക തെളിവുകൾ ലഭിച്ചു. ഒരു വിദ്യാർത്ഥി സ്കൂളിൽ കൊണ്ടുവന്ന മൊബൈൽ ഫോണിൽ എട്ടോളം ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ലോഗിൻ ചെയ്തതായി സൈബർ പരിശോധനയിൽ വ്യക്തമായി. ഈ അക്കൗണ്ടുകളുടെ ലോഗിൻ വിവരങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ രഹസ്യമായി ഇത്തരം ഗ്രൂപ്പുകളിൽ സജീവമായിരുന്നോ എന്ന് പോലീസ് പരിശോധിക്കുകയാണ്.
കൊറിയൻ സുഹൃത്തിന്റെ മരണത്തിലുള്ള വിഷമം മൂലമാണ് താൻ ജീവനൊടുക്കുന്നത് എന്നായിരുന്നു പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പിൽ ഉണ്ടായിരുന്നത്. പാറമടയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ‘കൊറിയൻ സുഹൃത്ത്’ യഥാർത്ഥ വ്യക്തിയാണോ അതോ സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രൊഫൈലാണോ എന്ന കാര്യത്തിൽ വ്യക്തത വരുത്താൻ ഫോറൻസിക് പരിശോധനകൾ തുടരുകയാണ്.