17/04/2026
[fontresizer_tawhidurrahmandear_widget]

ഹോർമുസിലെ അമേരിക്കൻ ഉപരോധം തകർക്കാൻ കരുത്തരായ ചൈനീസ് നാവികപ്പട ഇറങ്ങുമോ?

 ഹോർമുസിലെ അമേരിക്കൻ ഉപരോധം തകർക്കാൻ കരുത്തരായ ചൈനീസ് നാവികപ്പട ഇറങ്ങുമോ?

ബെയ്ജിങ്: ഇറാനുമേൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ നാവിക ഉപരോധം ചൈനയുടെ എണ്ണക്കപ്പലുകളെ കൂടി ബാധിച്ചതിന് പിന്നാലെ ആഗോളതലത്തിൽ വലിയ ആശങ്കകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഇറാനുമായി അടുത്ത സാമ്പത്തിക ബന്ധമുള്ള ചൈന ഈ യുദ്ധത്തിൽ നേരിട്ട് ഇടപെടാൻ സാധ്യതയുണ്ടോ എന്നതാണ് ഇപ്പോൾ ലോകം ഉറ്റുനോക്കുന്നത്.

ചൈനീസ് ഉടമസ്ഥതയിലുള്ള എണ്ണക്കപ്പലുകൾ അമേരിക്കൻ ഉപരോധത്തെത്തുടർന്ന് ഹോർമുസ് കടലിടുക്ക് കടക്കാൻ കഴിയാതെ ഇറാനിയൻ തുറമുഖങ്ങളിലേക്ക് തിരിച്ചയക്കേണ്ടി വന്ന സാഹചര്യം ഈ സംഘർഷം കൂടുതൽ വഷളാക്കുന്നു. അമേരിക്കയുടെ ഈ നീക്കം ഇറാനെതിരെ മാത്രമല്ല, ചൈനക്കെതിരെ കൂടിയുള്ളതാണെന്ന് ഭൗമരാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

നിലവിൽ ചൈനയുടെ പക്കൽ കുറച്ചുകാലത്തേക്കുള്ള എണ്ണ ശേഖരം ഉണ്ടെങ്കിലും, ഉപരോധം നീണ്ടുനിന്നാൽ ചൈനയ്ക്ക് തങ്ങളുടെ എണ്ണക്കപ്പലുകളെ സംരക്ഷിക്കാൻ കരുത്തരായ നാവികസേനയെ രംഗത്തിറക്കേണ്ടി വരും. അമേരിക്ക ചൈനീസ് എണ്ണക്കപ്പലുകൾ ബലം പ്രയോഗിച്ച് തടയാൻ ശ്രമിച്ചാൽ അത് ഇരു രാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള സൈനിക ഏറ്റുമുട്ടലിലേക്ക് നയിച്ചേക്കാമെന്നും നിരീക്ഷകർ വിലയിരുത്തുന്നു.

ഹോർമുസ് കടലിടുക്ക് വഴി നീങ്ങുന്ന ചരക്കുകൾക്കും എണ്ണക്കപ്പലുകൾക്കും ഉപരോധം ഏർപ്പെടുത്തുന്നത് ചൈനയുടെ ഊർജ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണ്. ചൈനയുടെ എണ്ണ ഇറക്കുമതിയുടെ ഏകദേശം 40 ശതമാനവും കടന്നുപോകുന്നതും ഈ വഴിയിലൂടെയാണ്. കൂടാതെ ഇറാന്റെ എണ്ണയുടെ 90 ശതമാനവും വാങ്ങുന്നത് ചൈനയാണ്. പാകിസ്ഥാനിൽ വെച്ച് നടന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് ട്രംപ് ഈ കടുത്ത നിലപാട് സ്വീകരിച്ചത്. ഇറാന്റെ എണ്ണക്കപ്പലുകൾ തടയുക മാത്രമല്ല, ആവശ്യമെങ്കിൽ അവ മുക്കിക്കളയുമെന്ന മുന്നറിയിപ്പും ട്രംപ് നൽകിയിട്ടുണ്ട്.

എന്നാൽ ഇറാൻ ഇതിനകം തന്നെ യുദ്ധത്തിന് പൂർണ്ണ സജ്ജമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ചൈന ഇറാനെ രഹസ്യമായി സഹായിക്കുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ചൈനീസ് വിമാനങ്ങൾ ടെഹ്‌റാനിൽ ആയുധങ്ങൾ എത്തിച്ചതായും, അടുത്ത ആഴ്ചകളിൽ പുതിയ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇറാനു കൈമാറാൻ സാധ്യതയുണ്ടെന്നും യുഎസ് രഹസ്യാന്വേഷണ വിഭാഗം സംശയിക്കുന്നു. ചൈന ഇറാനെ സൈനികമായി സഹായിച്ചാൽ ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം നികുതി ഏർപ്പെടുത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്.

മധ്യേഷ്യയിൽ നേരിട്ടുള്ള യുദ്ധത്തിന് തയ്യാറായില്ലെങ്കിൽ പോലും മറ്റു വഴികളിലൂടെ ചൈന പ്രതികരിച്ചേക്കാം. തായ്‌വാൻ കടലിടുക്ക് പോലുള്ള തന്ത്രപ്രധാനമായ മേഖലകളിൽ അമേരിക്കൻ കപ്പലുകളെ തടഞ്ഞോ, ഷി ജിൻപിംഗും ട്രംപും തമ്മിൽ നിശ്ചയിച്ചിരിക്കുന്ന ഉച്ചകോടി മാറ്റിവെച്ചോ നയതന്ത്ര സമ്മർദ്ദം ചെലുത്താൻ ചൈനയ്ക്ക് സാധിക്കും. ട്രംപിന്റെ ഹോർമുസ് ഉപരോധം ഇറാനെ ലക്ഷ്യം വെച്ചുള്ളതാണെങ്കിലും അത് ചൈനയെക്കൂടി യുദ്ധക്കളത്തിലേക്ക് വലിച്ചിഴയ്ക്കുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത്.

Also read: