വൈറ്റ് ഹൗസ് ഡിന്നറിനിടെ വെടിവെപ്പ്; ട്രംപിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി, അക്രമി പിടിയിൽ
വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിൽ ശനിയാഴ്ച രാത്രി നടന്ന വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് അസോസിയേഷൻ (ഡബ്ല്യുഎച്ച്സിഎ) ഡിന്നറിനിടെ വെടിവെപ്പ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സുരക്ഷാ ഉദ്യോഗസ്ഥർ അടിയന്തരമായി ഒഴിപ്പിച്ചു. ഏപ്രിൽ 25 രാത്രി എട്ടരയോടെയാണ് സംഭവം. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രസിഡന്റ് പദവിയിലിരിക്കെ ആദ്യമായി ഈ ചടങ്ങിൽ പങ്കെടുത്ത ട്രംപിനൊപ്പം പ്രഥമ വനിത മെലാനിയ ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്, വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് എന്നിവരും വേദിയിലുണ്ടായിരുന്നു. അപ്രതീക്ഷിതമായി വെടിയൊച്ച കേട്ടതോടെ സീക്രട്ട് സർവീസ് ഏജന്റുമാർ ഉടൻ തന്നെ പ്രസിഡന്റിനെയും സംഘത്തെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഹാളിലുണ്ടായിരുന്ന മാധ്യമപ്രവർത്തകരും മറ്റ് അതിഥികളും പരിഭ്രാന്തരായി മേശകൾക്ക് താഴെയും മറ്റും അഭയം തേടി. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.
ഹോട്ടലിലെ മെയിൻ ബാൾറൂമിന് പുറത്തുള്ള സെക്യൂരിറ്റി സ്ക്രീനിംഗ് ഏരിയയ്ക്ക് സമീപമാണ് വെടിവെപ്പ് നടന്നതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഒന്നിലധികം തവണ വെടിയൊച്ച കേട്ടതായും തോക്കുകളുമായി സുരക്ഷാ ഉദ്യോഗസ്ഥർ ഹാളിലേക്ക് ഇരച്ചുകയറുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
സംഭവസ്ഥലത്തുനിന്ന് ഒരാളെ പിടികൂടിയതായും തോക്കുധാരി ഇപ്പോൾ കസ്റ്റഡിയിലാണെന്നും പിന്നീട് ട്രംപ് തന്നെ അറിയിച്ചു. സീക്രട്ട് സർവീസും മെട്രോപൊളിറ്റൻ പോലീസും മറ്റ് സുരക്ഷാ ഏജൻസികളും ചേർന്ന് സംഭവസ്ഥലത്ത് വിശദമായ പരിശോധന നടത്തിവരികയാണ്. ഹോട്ടലിലും പരിസരത്തും കനത്ത സുരക്ഷാ വലയം ഏർപ്പെടുത്തിയിട്ടുണ്ട്.
അമേരിക്കൻ മാധ്യമപ്രവർത്തകരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന വാർഷിക വിരുന്നിൽ ആദ്യമായാണ് ട്രംപ് സംസാരിക്കാൻ എത്തിയത്. തന്റെ ആദ്യ ഭരണകാലത്തും 2025-ലും അദ്ദേഹം ഈ ചടങ്ങ് ബഹിഷ്കരിച്ചിരുന്നു. എന്നാൽ രാജ്യത്തിന്റെ 250-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഈ വർഷത്തെ ചടങ്ങിൽ സംബന്ധിക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. മാധ്യമസ്വാതന്ത്ര്യത്തെയും പത്രപ്രവർത്തനത്തെയും പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തുന്ന ഈ വിരുന്നിൽ ട്രംപ് പങ്കെടുക്കുന്നത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.
എന്നാൽ പ്രസംഗം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് നടന്ന ഈ ആക്രമണ ശ്രമം സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് വലിയ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ആക്രമണത്തിന്റെ പിന്നിലെ ലക്ഷ്യമോ പ്രതിയുടെ വിവരങ്ങളോ അധികൃതർ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.