19/04/2026
[fontresizer_tawhidurrahmandear_widget]

ഡ്രോണുകളുടെ 40 ശതമാനവും മിസൈൽ ലോഞ്ചറുകളുടെ 60 ശതമാനത്തിലധികവും വീണ്ടെടുത്തു: ഇറാൻ്റെ പ്രഹരശേഷി തകർന്നിട്ടില്ലെന്ന് യുഎസ് രഹസ്യാന്വേഷണത്തിന്റെ പുതിയ റിപ്പോർട്ട്

 ഡ്രോണുകളുടെ 40 ശതമാനവും മിസൈൽ ലോഞ്ചറുകളുടെ 60 ശതമാനത്തിലധികവും വീണ്ടെടുത്തു: ഇറാൻ്റെ പ്രഹരശേഷി തകർന്നിട്ടില്ലെന്ന് യുഎസ് രഹസ്യാന്വേഷണത്തിന്റെ പുതിയ റിപ്പോർട്ട്

തെഹ്റാൻ: മാസങ്ങളോളം നീണ്ടുനിന്ന അമേരിക്കൻ, ഇസ്രയേൽ വ്യോമാക്രമണങ്ങളെ അതിജീവിച്ച് ഇറാൻ തങ്ങളുടെ സൈനിക പ്രഹരശേഷിയുടെ വലിയൊരു ഭാഗം നിലനിർത്തിയിട്ടുണ്ടെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാ​ഗത്തിന്റെ പുതിയ റിപ്പോർട്ട്. ഇറാന്റെ പക്കൽ ഇപ്പോഴും ശക്തമായ പ്രതിരോധ സംവിധാനങ്ങൾ അവശേഷിക്കുന്നുണ്ടെന്നാണ് സൈനിക ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. യുദ്ധത്തിന് മുൻപുണ്ടായിരുന്ന ഡ്രോണുകളുടെ 40 ശതമാനവും മിസൈൽ ലോഞ്ചറുകളുടെ 60 ശതമാനത്തിലധികവും ഇറാന്റെ പക്കൽ സുരക്ഷിതമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഗുഹകളിലും ഭൂഗർഭ ബങ്കറുകളിലുമായി ഒളിപ്പിച്ചിരുന്ന നൂറിലധികം മിസൈൽ വിക്ഷേപണ സംവിധാനങ്ങൾ നിലവിൽ ഇറാന്റെ പക്കൽ സുരക്ഷിതമാണ്. തകർന്നടിഞ്ഞ ആയുധപ്പുരകളിൽ നിന്നും ഭൂഗർഭ കേന്ദ്രങ്ങളിൽ നിന്നും മിസൈലുകൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ഇറാൻ ഊർജിതമാക്കിയിട്ടുണ്ട്. ഈ പ്രക്രിയ പൂർത്തിയാകുന്നതോടെ ഇറാൻ്റെ ആയുധശേഷി 70 ശതമാനം വരെ തിരിച്ചുപിടിക്കാൻ അവർക്ക് സാധിക്കുമെന്ന് ഉദ്യോഗസ്ഥർ കരുതുന്നു.

ഇറാന്റെ ആയുധ നിർമ്മാണ ശാലകൾക്ക് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സമുദ്രപാതകളിൽ ഒന്നായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം തടസ്സപ്പെടുത്താൻ ആവശ്യമായ ശേഷി ഇപ്പോഴും അവർക്കുണ്ട്. വരും കാലങ്ങളിൽ ഹോർമുസ് കടലിടുക്കിനെ ഒരു തടവറയാക്കി മാറ്റാൻ ഇറാന് സാധിക്കുമെന്നാണ് അമേരിക്കയുടെ ഭയം. ഭാവിയിൽ ഒരു സംഘർഷമുണ്ടായാൽ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുക എന്നതായിരിക്കും ഇറാന്റെ ആദ്യ തന്ത്രമെന്ന് മുൻ ഇസ്രയേൽ സൈനിക ഉദ്യോഗസ്ഥർ നിരീക്ഷിക്കുന്നു. അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് ഇറാന്റെ മിസൈലുകളെ പ്രതിരോധിക്കാൻ ശേഷിയുണ്ടെങ്കിലും ഈ വഴി കടന്നുപോകുന്ന ചരക്കു കപ്പലുകൾക്ക് അത്തരം പ്രതിരോധ സംവിധാനങ്ങളില്ല എന്നത് വലിയ വെല്ലുവിളിയാണ്.

ഹോർമുസ് കടലിടുക്കിലെ ഇറാൻ്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ അമേരിക്കൻ യുദ്ധക്കപ്പലുകൾ മേഖലയിൽ നിലയുറപ്പിച്ചിട്ടുണ്ടെങ്കിലും, ഇറാൻ്റെ മിസൈലുകൾ മേഖലയിലെ സൈനിക താവളങ്ങൾക്കും ഇസ്രയേലിനും ഇപ്പോഴും വലിയ ഭീഷണിയായി തുടരുന്നു. ഇറാൻ്റെ ആയുധങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്നതിനാൽ, ഒരു നിശ്ചിത കേന്ദ്രത്തിന് നേരെയുള്ള ആക്രമണം കൊണ്ട് അവരുടെ പ്രത്യാക്രമണ ശേഷിയെ ഇല്ലാതാക്കാൻ സാധിക്കില്ലെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞിരിക്കുകയാണ്.

മേഖലയിൽ സംഘർഷം കടുത്തപ്പോഴും, രണ്ടാഴ്ച്ച വെടിനിർത്തൽ പ്രഖ്യാപിച്ച സാഹചര്യത്തിലും ഇറാൻ തങ്ങളുടെ ബാലിസ്റ്റിക് മിസൈലുകൾ കൂടുതൽ സജ്ജമാക്കുന്നതായി സൂചനകളുണ്ട്. തദ്ദേശീയമായ നിർമ്മാണ ശേഷി നിലനിൽക്കുന്നത് കൊണ്ട് തന്നെ പുറത്തുനിന്നുള്ള വിഭവങ്ങൾ തടഞ്ഞാലും ആയുധ ഉൽപ്പാദനം തുടരാൻ ഇറാന് കഴിയുന്നുണ്ട്. ഇത് പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കുന്നു. ഇറാൻ്റെ ഈ സൈനിക കരുത്തിനെ പ്രതിരോധിക്കാൻ നിലവിലെ നയങ്ങൾ എത്രത്തോളം ഫലപ്രദമാണെന്ന കാര്യത്തിൽ അമേരിക്കൻ ഭരണകൂടത്തിനുള്ളിൽ തന്നെ ചർച്ചകൾ സജീവമാണ്. അന്താരാഷ്ട്ര എണ്ണ വിപണിയെ സമ്മർദ്ദത്തിലാക്കാനും അതുവഴി തങ്ങൾക്കെതിരെയുള്ള നീക്കങ്ങളെ ചെറുക്കാനും ഹോർമുസ് കടലിടുക്കിലെ സ്വാധീനത്തെ ഒരു തന്ത്രപ്രധാന ആയുധമായി ഇറാൻ ഉപയോഗിക്കാനുള്ള സാധ്യതയാണ് ഇപ്പോൾ നിലനിൽക്കുന്നത്.

റഷ്യയുൾപ്പെടെയുള്ള രാജ്യങ്ങളുമായുള്ള ഇറാൻറെ പ്രതിരോധ സഹകരണം അവരുടെ ഡ്രോൺ സാങ്കേതികവിദ്യയിൽ വലിയ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. തങ്ങളുടെ പ്രധാന ആയുധ നിർമ്മാണ സംവിധാനങ്ങൾ ശത്രുക്കളുടെ കണ്ണിൽപ്പെടാത്ത രീതിയിൽ മാറ്റുന്നതിൽ ഇറാൻ വിജയിച്ചുവെന്നും ഇത് തങ്ങൾക്ക് വലിയ വെല്ലുവിളിയാണെന്നുമാണ് അമേരിക്കൻ ഉദ്യോഗസ്ഥരുടെ നിരീക്ഷണം. ഹോർമുസ് കടലിടുക്കാണ് ഇറാന്റെ ഏറ്റവും വലിയ ആയുധമെന്നും അതിന്റെ പ്രഹരശേഷി അപാരമാണെന്നും റഷ്യൻ സുരക്ഷാ സമിതി ഉപമേധാവി ദിമിത്രി മെദ്‌വദേവ് അഭിപ്രായപ്പെട്ടു. നിലവിൽ അമേരിക്കൻ നാവിക ഉപരോധം മൂലം ഇറാന്റെ സാമ്പത്തിക മേഖലയ്ക്ക് വലിയ തിരിച്ചടി നേരിടുന്നുണ്ടെങ്കിലും തങ്ങളുടെ തന്ത്രപരമായ സൈനിക ശേഷി നിലനിർത്തുന്നതിൽ അവർ വിജയിച്ചിട്ടുണ്ട്.

Also read: