യുഎഇ ടാങ്കറുകൾക്ക് നേരെ ഇറാന്റെ ആക്രമണം: ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു; എട്ട് പേർക്ക് പരിക്ക്
ദുബൈ: ഹോർമുസ് കടലിടുക്കിലെ തെക്കൻ ഷിപ്പിങ് ലൈനിൽ യുഎഇയുടെ രണ്ട് വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാന്റെ ആക്രമണം. ആക്രമണത്തിൽ ഒരു ഇന്ത്യൻ കൊല്ലപ്പെടുകയും എട്ട് പേർക്ക് പര്ക്കൽക്കുകയും ചെയ്തു. മൊംബാസ, അൽ ബഹിയാ എന്നീ യുഎഇ ടാങ്കറുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. പരുക്കേറ്റവരിൽ ആറ് പേർ ഇന്ത്യക്കാരും രണ്ട് പേർ യുക്രയിൻ സ്വദേശികളുമാണ്. ഇതിൽ നാല് പേരുടെ പരുക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
മേഖലയിലെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും മേലുള്ള കടുത്ത ഭീഷണിയാണ് ഇറാൻ ഉയർത്തുന്നതെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചു. ഈ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ്. ആക്രമണത്തോട് ശക്തമായി പ്രതികരിക്കാൻ തങ്ങൾക്ക് പൂർണ അധികാരമുണ്ടെന്നും, ജനങ്ങളുടെ സുരക്ഷയും രാജ്യത്തിന്റെ പരമാധികാരവുമാണ് പരമപ്രധാനമെന്നും യുഎഇ പ്രസ്താവനയിൽ വ്യക്തമാക്കി. രാജ്യത്തിന്റെ സമാധാനം തകർക്കാനുള്ള ഏത് ശ്രമത്തെയും പ്രതിരോധിക്കാൻ യുഎഇ സജ്ജമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
അതേസമയം, പശ്ചിമേഷ്യയിൽ സമാധാന ശ്രമങ്ങളെല്ലാം തകർത്ത് യുദ്ധം കനക്കുകയാണ്. ഇറാന്റെ ഹോർമുസിലെ ആക്രമണശേഷി തകർക്കുമെന്നും ശക്തമായ തിരിച്ചടി നൽകുമെന്നും യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ഇറാനെ ലക്ഷ്യമാക്കിയുള്ള അടുത്തഘട്ട ആക്രമണങ്ങൾ യുഎസ് ആരംഭിച്ചുകഴിഞ്ഞു. ഇറാന്റെ ബന്ദർ അബ്ബാസ്, കിഷ് ദ്വീപ്, ജാം, ഖേഷം ദ്വീപ് എന്നിവിടങ്ങളിൽ സ്ഫോടനങ്ങൾ തുടരുന്നതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹോർമുസിൽ ഇറാന് മേൽ യുഎസ് ഉപരോധം ഏർപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ ആക്രമണങ്ങൾ. ഇതോടൊപ്പം, ഹോർമുസിലൂടെ കടന്നുപോകുന്ന വാണിജ്യ കപ്പലുകൾ 20 ശതമാനം ഫീസ് നൽകണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിട്ടുമുണ്ട്.