രക്ഷാപ്രവർത്തനത്തിനിടെ വിടവാങ്ങിയ രാജേഷിന് സംസ്ഥാന ബഹുമതി; വീടുപണി സർക്കാർ ഏറ്റെടുക്കും
തിരുവനന്തപുരം: കണ്ണൂർ ചെറുപുഴയിൽ പ്രളയജലത്തിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ച റെപ്പലിങ് ഇൻസ്ട്രക്ടർ രാജേഷിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷാപ്രവർത്തനത്തിനിറങ്ങിയ രാജേഷിന് മരണാനന്തര സംസ്ഥാന ബഹുമതി നൽകുമെന്നും അദ്ദേഹത്തിന്റെ വീടുപണി സർക്കാർ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി ഔദ്യോഗികമായി അറിയിച്ചു.
കണ്ണൂർ ചെറുപുഴ പഞ്ചായത്തിലെ മീൻതുള്ളി തുരുത്തിൽ ഒറ്റപ്പെട്ടുപോയ ബെന്നി എന്നയാളെ രക്ഷിച്ചുകൊണ്ട് വരുന്നതിനിടയിലാണ് രാജേഷ് ദാരുണമായി അപകടത്തിൽപ്പെട്ടത്. ഓഗസ്റ്റ് ഒന്നിന് ശനിയാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം. കർണാടക വനത്തിനും കാര്യങ്കോട് പുഴയ്ക്കും ഇടയിലുള്ള തുരുത്തിൽ കുടുങ്ങിയ ആളെ രക്ഷിക്കാൻ ലൈഫ് ജാക്കറ്റും റോപ്പും അടക്കമുള്ള സന്നാഹങ്ങളുമായാണ് രാജേഷും സംഘവും എത്തിയത്. എന്നാൽ രക്ഷാപ്രവർത്തനത്തിനിടെ സ്വന്തം ലൈഫ് ജാക്കറ്റ് ഊരി ബെന്നിയെ ധരിപ്പിച്ചാണ് രാജേഷ് അദ്ദേഹത്തെ സുരക്ഷിതമായി അക്കരെയെത്തിച്ചത്.
തുടർന്ന് പുഴയ്ക്ക് ഇക്കരെ എത്താറായപ്പോൾ കയറിൽനിന്നുള്ള പിടിവിട്ട് രാജേഷ് ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ ചൊവ്വാഴ്‌ചയാണ് മൃതദേഹം കണ്ടെത്തിയത്.