ഡൽഹിയിൽ സ്ലീപ്പർ ബസിൽ 16-കാരിക്ക് നേരെ കൂട്ടബലാത്സംഗം; ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ
ന്യൂഡൽഹി: 16 വയസ്സുകാരി ഡൽഹിയിൽ കൂട്ടബലാത്സംഗത്തിനിരയായി. പ്ലസ് വൺ വിദ്യാർഥിനിയാണ് സ്ലീപ്പർ ബസിൽ പീഡനത്തിനിരയായത്. സംഭവത്തിൽ ബസ് ഡ്രൈവറേയും കണ്ടക്ടറേയും ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌ത് ബസ് പിടിച്ചെടുത്തു. ആഗസ്റ്റ് നാലിനാണ് കേസിനാസ്‌പദമായ സംഭവം.
ഉത്തർപ്രദേശ് മൈൻപുരി സ്വദേശിനിയായ പെൺകുട്ടി വീട്ടുകാരുമായി വഴക്കിട്ടതിനെ തുടർന്ന് ബന്ധുവീട്ടിലേക്ക് പോകുകയായിരുന്നു. കനത്ത മഴ കാരണം വഴി തെറ്റി പാരി ചൗക്കിൽ എത്തിയ പെൺകുട്ടി വഴിയിൽ വന്ന ബസിൽ സഹായം തേടുകയായിരുന്നു. നോയിഡയിലേക്ക് പോകുന്ന ബസ്സാണെന്ന് പറഞ്ഞാണ് സ്ലീപ്പർ ബസിൽ കയറ്റിയത്. ബസിനുള്ളിൽ പീഡനത്തിരയായ പെൺകുട്ടിയെ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടി അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ തിമാപൂരിൽ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ബസ് ഡ്രൈവറായ കുൽദീപ്, കണ്ടക്‌ടർ സന്ദീപ് എന്നിലരാണ് അറസ്റ്റിലായത്. ബസ് കസ്റ്റഡിയിലെടുക്കുകയും ഫോറൻസിക് പരിശോധനക്ക് അയക്കുകയും ചെയ്തു.