17/08/2026
[fontresizer_tawhidurrahmandear_widget]

‘എഐ, ചിപ്പുകൾ, വൻകിട കായികമേളകൾ തുടങ്ങി എല്ലാ പദ്ധതികളും ഗുജറാത്തിലേക്ക് കൊണ്ടുപോകാനാകില്ല, ബിജെപിയുടെ രീതി മാറണം’; ഗുജറാത്ത് മോഡൽ വികസന മാതൃകയെ വിമർശിച്ച് കെ. അണ്ണാമലൈ

 ‘എഐ, ചിപ്പുകൾ, വൻകിട കായികമേളകൾ തുടങ്ങി എല്ലാ പദ്ധതികളും ഗുജറാത്തിലേക്ക് കൊണ്ടുപോകാനാകില്ല, ബിജെപിയുടെ രീതി മാറണം’; ഗുജറാത്ത് മോഡൽ വികസന മാതൃകയെ വിമർശിച്ച് കെ. അണ്ണാമലൈ

ചെന്നൈ: ബിജെപിയുടെ ഡൽഹി കേന്ദ്രീകരിച്ചുള്ള തീരുമാനങ്ങളും ഗുജറാത്ത് മോഡൽ വികസന രീതിയും മാറേണ്ടതുണ്ടെന്ന് തമിഴ്നാട് മുൻ ബിജെപി അധ്യക്ഷനും ‘വി ദ ലീഡേഴ്സ്’ പ്രസ്ഥാനത്തിന്റെ സ്ഥാപകനുമായ കെ. അണ്ണാമലൈ. സംസ്ഥാന നേതാക്കൾക്ക് കൂടുതൽ അധികാരങ്ങൾ നൽകണമെന്നും തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് പ്രവർത്തിക്കാൻ ആവശ്യമായ സമയം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സർക്കാരിൻ്റെ വികസന രീതികൾ പൂർണ്ണമായും ഗുജറാത്ത് കേന്ദ്രീകരിച്ചുള്ളതാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, രാജ്യത്തെ പ്രധാന നിക്ഷേപങ്ങളും സാങ്കേതിക പദ്ധതികളും വൻകിട കായിക മേളകളും ഒരു സംസ്ഥാനത്തേക്ക് മാത്രം ചുരുക്കുന്നതിനെതിരെ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും സ്വന്തം സംസ്ഥാനമാണ് ഗുജറാത്തെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്.

തിങ്കളാഴ്ച ചെന്നൈയിൽ വെച്ച് സംഘടിപ്പിച്ച തമിഴ്‌നാട് റൗണ്ട് ടേബിളിൽ സംസാരിക്കവെയാണ് മുൻ പാർട്ടിക്കെതിരെ അദ്ദേഹം തുറന്നടിച്ചത്. ബി.ജെ.പിയുടെ തീരുമാനങ്ങളെല്ലാം ഡൽഹി കേന്ദ്രീകൃതമായി മാറിക്കൊണ്ടിരിക്കുകയാണെന്നും അത് വളരെ നിർഭാഗ്യകരമാണെന്നും ഈ രീതി മാറണമെന്നും അണ്ണാമലൈ പറഞ്ഞു. തീരുമാനങ്ങളെടുക്കാനും പ്രവർത്തിക്കാനും സംസ്ഥാന തലത്തിലുള്ള നേതാക്കൾക്ക് കൂടുതൽ അധികാരങ്ങൾ നൽകാൻ നേതൃത്വം തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡൽഹിയുടെ വികസനത്തിന്റെ ഈ ‘ഗുജറാത്ത് മോഡൽ’ മാറേണ്ടതുണ്ടെന്ന് അണ്ണാമലൈ വ്യക്തമാക്കി. രാജ്യത്തെ എ.ഐ കമ്പനികൾ, അർദ്ധചാലക നിർമ്മാണ കമ്പനികൾ, 2030-ലെ കോമൺവെൽത്ത് ഗെയിംസ്, 2030-ലെ വേൾഡ് പോലീസ് ഗെയിംസ്, 2036-ൽ അഹമ്മദാബാദിൽ നടത്താൻ ലക്ഷ്യമിടുന്ന ഒളിമ്പിക്സ് തുടങ്ങി എല്ലാം ഒറ്റ സംസ്ഥാനത്തേക്ക് മാത്രം കൊണ്ടുപോകാൻ കഴിയില്ല. ഇത്തരം രീതിയെ അഖിലേന്ത്യാ വികസനമെന്ന നിലയിലുള്ള ‘ഗുജറാത്ത് മോഡലായി’ കാണാനാകില്ലെന്നും ഇത് ഒരിക്കലും ഇന്ത്യയുടെ വികസനത്തിന് മാതൃകയാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. എല്ലാ സംസ്ഥാനങ്ങൾക്കുമുള്ള അവസരങ്ങൾ ഒരു സംസ്ഥാനത്തേക്ക് മാത്രം കേന്ദ്രീകരിക്കുന്നത് മാറണമെന്നും ജനങ്ങൾ ഇതെല്ലാം കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയ്ക്ക് ലഭിക്കേണ്ടിയിരുന്ന 1.54 ലക്ഷം കോടി രൂപയുടെ വേദാന്ത-ഫോക്സ്കോൺ അർദ്ധചാലക പദ്ധതിയും ടാറ്റ-എയർബസ് സി-295 വിമാന നിർമ്മാണ പദ്ധതിയും ഗുജറാത്തിലേക്ക് മാറ്റിയതിനെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് അണ്ണാമലൈയുടെ ഈ വിമർശനം. നിലവിൽ ടാറ്റ ഇലക്ട്രോണിക്സ്, മൈക്രോൺ, സി.ജി പവർ തുടങ്ങിയ വൻകിട കമ്പനികളെല്ലാം തങ്ങളുടെ പദ്ധതികൾ ഗുജറാത്തിലാണ് സ്ഥാപിക്കുന്നത്. ഇതിന് പുറമെ കായിക മേഖലയിലെ വൻകിട മേളകളും അഹമ്മദാബാദിലേക്ക് കേന്ദ്രീകരിക്കുകയാണ്. 2025-ലെ ഐ.പി.എൽ ഫൈനൽ കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നിന്നും അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലേക്ക് മാറ്റിയത് നേരത്തെ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. അഖിലേന്ത്യാ വികസനത്തിന്റെ പേരിൽ വരുന്ന വലിയ നിക്ഷേപങ്ങളും ദേശീയ മേളകളും സ്ഥിരമായി ഒരു സംസ്ഥാനത്തേക്ക് മാത്രം എത്തുന്നതിലാണ് അണ്ണാമലൈ പ്രധാനമായും ആശങ്ക പ്രകടിപ്പിച്ചത്.

ചർച്ചയ്ക്കിടെ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിനെക്കുറിച്ചും പുതിയ സർക്കാരിനെക്കുറിച്ചും അണ്ണാമലൈ സംസാരിച്ചു. നിലവിലെ സംസ്ഥാന സർക്കാരിന് അവരുടെ പ്രവർത്തനങ്ങൾ തെളിയിക്കാൻ കുറച്ചുകൂടി സമയം നൽകേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ ആദ്യത്തെ നൂറ് ദിവസങ്ങളിൽ ഭരണത്തിൽ മാറ്റത്തിന്റെ ഒരു പുതിയ ശ്വാസം കാണാൻ കഴിഞ്ഞിട്ടുണ്ടെന്നും, അഴിമതിക്കെതിരെ പോരാടാൻ സർക്കാർ ആത്മാർത്ഥമായി ശ്രമിക്കുന്നുണ്ടെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ ശക്തികളും എതിർക്കുന്ന ഈ സമയത്ത് തമിഴ്നാട്ടിൽ മുഖ്യമന്ത്രിയായിരിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ നടപ്പിലാക്കാൻ ഒരു വർഷമെങ്കിലും സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള സമയം നൽകണമെന്നും അത് തങ്ങളുടെ കടമയാണെന്നും അണ്ണാമലൈ കൂട്ടിച്ചേർത്തു. ഒരു യഥാർത്ഥ തമിഴൻ ചെയ്യേണ്ട കാര്യങ്ങളാണ് താൻ ചെയ്യുന്നതെന്നും, അതിനാൽ മുഖ്യമന്ത്രി വിജയ്ക്ക് തന്റെ പൂർണ്ണ പിന്തുണ ഇപ്പോൾ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Also read: