04/09/2026
[fontresizer_tawhidurrahmandear_widget]

‘ആധാർ പരിശോധിക്കണം, നെറ്റിയിൽ തിലകം വേണം’; മഹാരാഷ്ട്രയിൽ ഗർബ ആഘോഷങ്ങളിൽ മുസ്‌ലിംകൾക്ക് വിലക്കുമായി വി.എച്ച്.പി

 ‘ആധാർ പരിശോധിക്കണം, നെറ്റിയിൽ തിലകം വേണം’; മഹാരാഷ്ട്രയിൽ ഗർബ ആഘോഷങ്ങളിൽ മുസ്‌ലിംകൾക്ക് വിലക്കുമായി വി.എച്ച്.പി

മുംബൈ: മഹാരാഷ്ട്രയിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഗർബ, ദണ്ഡിയ പരിപാടികളിൽ മുസ്‌ലിംകളെ പ്രവേശിപ്പിക്കരുതെന്ന നിർദേശവുമായി വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) രംഗത്ത്. പരിപാടിക്കെത്തുന്നവരുടെ തിരിച്ചറിയൽ രേഖകൾ പരിശോധിക്കണമെന്നും പങ്കെടുക്കുന്നവരുടെ നെറ്റിയിൽ നിർബന്ധമായും തിലകം ചാർത്തണമെന്നും സംഘാടകർക്ക് വി.എച്ച്.പി നിർദേശം നൽകിയതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. 10 ദിവസം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളിൽ നിന്നാണ് പ്രവേശനം നിയന്ത്രിച്ചിരിക്കുന്നത്. ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് ലണ്ടനിൽ പോയി നാനാത്വത്തിൽ ഏകത്വത്തെക്കുറിച്ച് സംസാരിച്ചതിനു പിന്നാലെയാണ് വി.എച്ച്.പിയുടെ ഈ നീക്കം.

ഗർബ, ദണ്ഡിയ നൃത്തത്തിന് മുസ്ലിംകളെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് തങ്ങൾ തീരുമാനിച്ചതായി വി.എച്ച്.പി ദേശീയ വക്താവ് ശ്രീരാജ് നായർ വ്യക്തമാക്കി. ഗർബയും ദണ്ഡിയയും വെറും നൃത്തപരിപാടികളല്ലെന്നും ദേവിക്കുള്ള ആരാധനയാണെന്നും അദ്ദേഹം വിശദീകരിച്ചു. വിഗ്രഹാരാധനയിൽ വിശ്വസിക്കാത്തവർ ഇത്തരം പരിപാടികളിൽ പങ്കെടുക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നെറ്റിയിൽ തിലകം ചാർത്തുന്നതിന് പുറമെ ഹിന്ദു ആചാരപ്രകാരമുള്ള പൂജകളിൽ പങ്കെടുക്കുന്നതും പ്രവേശനത്തിന് മാനദണ്ഡമാക്കണമെന്ന് സംഘടന നിർദേശിച്ചിരുന്നു. വി.എച്ച്.പി., ബജ്റംഗ് ദൾ പ്രവർത്തകർ ഗർബ വേദികളിൽ നിരീക്ഷണം നടത്തുമെന്നും സംഘടന വ്യക്തമാക്കിയിട്ടുണ്ട്.

2025 ലെ നവരാത്രി കാലത്തും മഹാരാഷ്ട്രയിൽ സമാനമായ രീതിയിൽ വിവാദം ഉയർന്നിരുന്നു. അന്ന് വി.എച്ച്.പി. ഗർബ പരിപാടികളിൽ ഹിന്ദുക്കൾക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തണമെന്നും തിരിച്ചറിയൽ രേഖകൾ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. തുടർന്ന് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ സംഘടനകൾ ഇതിനെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു.

ഇത്തരം നിർദേശങ്ങൾ സാമൂഹിക ഐക്യം തകർക്കാനുള്ള ശ്രമമാണെന്ന് കോൺഗ്രസ് നേതാവ് വിജയ് വഡേട്ടിവാർ വിമർശിച്ചു. ശിവസേന (യു.ബി.ടി.) നേതാവ് സഞ്ജയ് റാവത്തും ഗർബ പരിപാടികളെ ചൊല്ലിയുള്ള ഇത്തരം നീക്കങ്ങൾ രാജ്യത്ത് സാമുദായിക അന്തരീക്ഷം വഷളാക്കാനുള്ള ശ്രമമാണെന്ന് ആരോപിക്കുകയുണ്ടായി.

Also read: