03/04/2026
[fontresizer_tawhidurrahmandear_widget]

‘യുദ്ധത്തിന് വലിയ വില നൽകണം’: ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് 20 ലക്ഷം ഡോളർ നികുതി ഏർപ്പെടുത്തി ഇറാൻ; ആഗോള എണ്ണ വിതരണം പ്രതിസന്ധിയിൽ

 ‘യുദ്ധത്തിന് വലിയ വില നൽകണം’: ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് 20 ലക്ഷം ഡോളർ നികുതി ഏർപ്പെടുത്തി ഇറാൻ; ആഗോള എണ്ണ വിതരണം പ്രതിസന്ധിയിൽ

തെഹ്റാൻ- ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽപ്പാതകളിൽ ഒന്നായ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ടാങ്കറുകൾക്ക് ഇറാൻ ഭരണകൂടം 20 ലക്ഷം ഡോളർ അഥവാ ഏകദേശം 18.8 കോടി രൂപ ട്രാൻസിറ്റ് ഫീസായി ഈടാക്കിത്തുടങ്ങിയെന്ന് റിപ്പോർട്ടുകൾ. അമേരിക്കയുമായും ഇസ്രായേലുമായും നിലനിൽക്കുന്ന കടുത്ത സൈനിക സംഘർഷങ്ങൾക്കിടയിൽ, കടലിടുക്കിന് മേലുള്ള തങ്ങളുടെ പരമാധികാരവും കരുത്തും തെളിയിക്കാനാണ് ഇറാൻ ഈ നീക്കം നടത്തുന്നത്. യുദ്ധത്തിന് വലിയ ചെലവുകൾ ഉണ്ടെന്നും അത് നികത്താനായി ഹോർമുസ് കടലിടുക്ക് ഉപയോഗിക്കുന്ന കപ്പലുകളിൽ നിന്ന് നികുതി ഈടാക്കുന്നത് സ്വാഭാവികമാണെന്നും ഇറാന്റെ ദേശീയ സുരക്ഷാ സമിതി അംഗം അലാദ്ദീൻ ബൊറൂജെർദി പ്രസ്താവിച്ചു. ‌പതിറ്റാണ്ടുകൾക്ക് ശേഷം ഇറാന്റെ പൂർണ്ണ നിയന്ത്രണത്തിലുള്ള ഒരു ഭരണക്രമം ഈ മേഖലയിൽ നിലവിൽ വന്നതിന്റെ അടയാളമാണിതെന്നും അദ്ദേഹം അവകാശപ്പെടുന്നു.

എന്നാൽ, ഇറാന്റെ ഈ നടപടിക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കടുത്ത മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളിൽ കടലിടുക്ക് പൂർണ്ണമായും തുറന്നു കൊടുത്തില്ലെങ്കിൽ ഇറാന്റെ ഏറ്റവും വലിയ വൈദ്യുതി നിലയങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. ഇതിന് മറുപടിയായി, തങ്ങളുടെ മണ്ണിൽ അതിക്രമം കാണിക്കുന്ന ശത്രുക്കൾക്ക് മാത്രമേ പാത അടച്ചിട്ടുള്ളൂവെന്നും മറ്റുള്ളവർക്ക് സുരക്ഷിതമായി കടന്നുപോകാമെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. എങ്കിലും നിലവിൽ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം ഏതാണ്ട് പൂർണ്ണമായി നിലച്ച അവസ്ഥയിലാണെന്നും കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ വളരെ കുറഞ്ഞ എണ്ണം കപ്പലുകൾ മാത്രമാണ് ഇതുവഴി സഞ്ചരിച്ചതെന്നും നിരീക്ഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗം കൈകാര്യം ചെയ്യുന്ന ഈ പാതയിലെ നിയന്ത്രണങ്ങൾ ആഗോള എണ്ണവില കുതിച്ചുയരാനും ഇൻഷുറൻസ് നിരക്കുകൾ വർദ്ധിക്കാനും കാരണമായിട്ടുണ്ട്. ചൈന, ഇന്ത്യ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ കപ്പലുകളുടെ സുരക്ഷിതമായ യാത്രയ്ക്കായി ഇറാൻ ഭരണകൂടവുമായി ചർച്ചകൾ നടത്തിവരികയാണ്. ഇറാനിയൻ റെവല്യൂഷണറി ഗാർഡ് ഏർപ്പെടുത്തിയ പുതിയ രജിസ്ട്രേഷൻ സംവിധാനത്തിലൂടെ അംഗീകാരം ലഭിക്കുന്ന കപ്പലുകൾക്ക് മാത്രമേ ഇപ്പോൾ പാതയിലൂടെ സഞ്ചരിക്കാൻ അനുവാദമുള്ളൂ. ഇറാന്റെ ഈ സാമ്പത്തികവും സൈനികവുമായ നീക്കം ആഗോള സമ്പദ്‌വ്യവസ്ഥയെയും സുരക്ഷയെയും ഒരുപോലെ ബാധിക്കുന്ന ഗുരുതരമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.

Also read: