‘ഒരുപാട് പിച്ചിച്ചീന്തിയില്ലേ, മതിയായില്ലേ, ഇവിടെ കെസി പക്ഷം ഒന്നും വേണ്ട’; വൈകാരികമായി കെ.സി. വേണുഗോപാൽ
തിരുവനന്തപുരം: ‘ഒരുപാട് പിച്ചിച്ചീന്തിയില്ലേ, മതിയായില്ലേ, ഇനിയും വേണോ. ഇനി ബാക്കിയൊന്നും ഇല്ലല്ലോ…’ എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ വൈകാരികമായി പ്രതികരിച്ചു. വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടായിരുന്നു ഈ പ്രതികരണം. ‘ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനങ്ങൾ ശിരസ്സാവഹിക്കുന്ന പാർട്ടി പ്രവർത്തകനാണു ഞാൻ. കെ.സി പക്ഷം എന്നൊന്നില്ല. സണ്ണി ജോസഫ് കെപിസിസി പ്രസിഡൻ്റാണ്, കെ.സി പക്ഷക്കാരനല്ല. രമേശ് ചെന്നിത്തല മന്ത്രിസഭയിലുണ്ടാകുമോ എന്നതടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്തു തീരുമാനിക്കാനുള്ള നല്ല ടീം കേരളത്തിലുണ്ട്. രമേശുമായി ഫോണിൽ സംസാരിച്ചു. പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കും. കോൺഗ്രസിൻ്റെ ഏറ്റവും മികച്ച എംഎൽഎമാരാണു ജയിച്ചുവന്നിരിക്കുന്നത്. മികവും അർഹതയും മാനദണ്ഡങ്ങളും നോക്കി നല്ല മന്ത്രിമാരുണ്ടാകും’- വേണുഗോപാൽ പറഞ്ഞു.
10 നാൾ നീണ്ട ചർച്ചകൾക്കൊടുവിൽ കേരള മുഖ്യമന്ത്രിയെ തീരുമാനിച്ചതിനു ശേഷം തിരുവനന്തപുരത്തെത്തിയതായിരുന്നു കെ.സി. വേണുഗോപാൽ. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, കെപിസിസി വർക്കിങ് പ്രസിഡൻ്റ് പി.സി.വിഷ്ണുനാഥ്, വി.എസ്.ശിവകുമാർ, നിയുക്‌ത എംഎൽഎമാരായ ടി.സിദ്ദിഖ്, എം.ലിജു തുടങ്ങിയ പ്രമുഖ നേതാക്കളും പ്രവർത്തകരും വേണുഗോപാലിനെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയിരുന്നു. കോൺഗ്രസ് മന്ത്രിമാരെ നിശ്ചയിക്കാൻ ഇന്നും നാളെയുമായി തിരുവനന്തപുരത്ത് നടക്കുന്ന നിർണായക ചർച്ചകളിൽ വേണുഗോപാൽ പങ്കെടുക്കും.