ബംഗാളിൽ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് റേഷൻ നിഷേധിക്കുന്നതിനെതിരായ ഹരജി പരിഗണിക്കാതെ സുപ്രീം കോടതി; ഹൈക്കോടതിയെ സമീപിക്കാൻ നിർദേശം
കൊൽക്കത്ത: സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്.ഐ.ആർ) പ്രകാരം വോട്ടർ പട്ടികയിൽ നിന്നും പേര് ഒഴിവാക്കപ്പെട്ടവർക്ക് റേഷൻ ആനുകൂല്യങ്ങൾ നിഷേധിക്കാനുള്ള പശ്ചിമ ബംഗാൾ സർക്കാരിന്റെ തീരുമാനത്തിനെതിരായ ഹരജി പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി. വിഷയത്തിൽ അടിയന്തരമായി വാദം കേൾക്കണമെന്ന ആവശ്യം കോടതി നിരസിക്കുകയും, കൽക്കട്ട ഹൈക്കോടതിയെ സമീപിക്കാൻ ഹരജിക്കാരോട് നിർദ്ദേശിക്കുകയും ചെയ്തു.
പശ്ചിമ ബംഗാളിലെ കർഷകത്തൊഴിലാളി യൂണിയനായ പശ്ചിമ ബംഗാൾ ഖേത് മസ്ദൂർ സമിതിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ബി.വി നാഗരത്ന, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ഹർജി പരിഗണിച്ചത്. ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരം എന്തുകൊണ്ടാണ് കൽക്കട്ട ഹൈക്കോടതിയെ സമീപിക്കാതെ സുപ്രീം കോടതിയിൽ റിട്ട് ഹരജി നൽകിയതെന്ന് ജസ്റ്റിസ് നാഗരത്ന ഹരജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ എസ്. പ്രസന്നയോട് ചോദിച്ചു. വോട്ടർ പട്ടികയിൽ നിന്നും പുറത്തായവർക്ക് ക്ഷേമപദ്ധതികൾ നിഷേധിക്കുന്ന ബംഗാൾ സർക്കാരിന്റെ നടപടി മറ്റ് പല സംസ്ഥാനങ്ങളും പിന്തുടരുന്നതിനാൽ ഇതൊരു അഖിലേന്ത്യാ പ്രശ്നമാണെന്നായിരുന്നു അഭിഭാഷകൻ നൽകിയ മറുപടി.
എസ്.ഐ.ആർ പ്രക്രിയ സുപ്രീം കോടതി നേരത്തെ ശരിവച്ചതിനാൽ, ഈ വിഷയം കൈകാര്യം ചെയ്യാൻ അനുയോജ്യമായ വേദി സുപ്രീം കോടതിയാണെന്നും അദ്ദേഹം വാദിച്ചു. എന്നാൽ, ഈ വാദം അംഗീകരിക്കാൻ ബെഞ്ച് തയ്യാറായില്ല. റേഷൻ കാർഡുമായി ബന്ധപ്പെട്ട വിഷയം തികച്ചും വ്യത്യസ്തമായ ഒന്നാണെന്ന് കോടതി നിരീക്ഷിച്ചു. കൽക്കട്ട ഹൈക്കോടതി നിലവിൽ പ്രവർത്തിക്കുന്നുണ്ടെന്നും അവിടേക്ക് പോകാനും ബെഞ്ച് ഹരജിക്കാരോട് നിർദ്ദേശിച്ചു.
ജൂൺ നാലിന്, പശ്ചിമ ബംഗാൾ ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് പൊതുവിതരണ സംവിധാനത്തിൽ നിന്ന് (പിഡിഎസ്) അനർഹരായ ഗുണഭോക്താക്കളെ കണ്ടെത്തി ഒഴിവാക്കുന്നതിനായി സംസ്ഥാനത്തൊട്ടാകെ പരിശോധന നടത്താൻ ഉത്തരവിട്ടിരുന്നു. ഈ പ്രക്രിയയെ വോട്ടർ പട്ടികയുടെ എസ്.ഐ.ആർ ഫലവുമായി ബന്ധിപ്പിക്കുകയും ചെയ്തിരുന്നു. വോട്ടർ പട്ടിക പുതുക്കുന്നതിനിടെ ഒഴിവാക്കപ്പെട്ടവരോ അയോഗ്യരായി കണ്ടെത്തിയവരോ ആയ റേഷൻ കാർഡ് ഉടമകളെയാണ് ഈ പരിശോധനയിൽ ഉൾപ്പെടുത്തിയത്. ഈ നടപടിയാണ് ഇപ്പോൾ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്.